ആറളം ഗ്രാമപഞ്ചായത്ത് സി ഡി എസ്, കുടുംബശ്രീ മിഷന്‍, ചലച്ചിത്ര അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ വുമണ്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. എടൂരില്‍ വെച്ച് നടന്ന ഫിലിം ഫെസ്റ്റിവല്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി വാഴപ്പള്ളി, വത്സജോസ്, ജോസ് അന്ത്യാകുളം,അബ്ദുല്‍ നാസര്‍ മെമ്പര്‍സെക്രട്ടറി സോമന്‍ പി വി എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാം മൈലില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം. വൈദ്യുതി തൂണ്‍ തകര്‍ന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല.
അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി.
സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സര്‍വെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയില്‍ പറഞ്ഞു.
പേരാവൂര്‍:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വികസന ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഫീല്‍ഡ് പഠനം നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ ഉരുള്‍ പൊട്ടിയ പ്രദേശങ്ങളിലെ ജനകീയ പഠനം ആരംഭിച്ചത്.
കണിച്ചാര്‍ ,കോളയാട് പഞ്ചായത്തുകളിലെ 25 ലധികം പോയിന്റുകളില്‍ ആരെയും ഭയപ്പെടുത്തുന്ന രീതിയിലാണ് ഒരേ സമയം ഉരുള്‍പൊട്ടല്‍ ഉണ്ടായത്.കഴിഞ്ഞ 100 വര്‍ഷമായി ഈ മേഖലയിലെ പശ്ചിമഘട്ട മലനിരയില്‍ ഉരുള്‍പ്പെട്ടിയിട്ടില്ലെന്നാണ് പഴമക്കാര്‍ ഉള്‍പ്പെടെ പറയുന്നത്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് മൂന്നു മാസം നീളുന്ന പഠന പ്രവര്‍ത്തനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ലാബോറട്ടറി പഠനവും ഉണ്ടാകും. പേരാവൂര്‍ മലബാര്‍ ബി എഡ് കോളേജിലെ 50 അധ്യാപക വിദ്യാര്‍ത്ഥികളും പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് പഠനം.കണ്ണൂര്‍ യൂണിവേഴിസിറ്റി വളണ്ടിയര്‍മാര്‍ , പരിഷത്ത് ക്യാമ്പസ് യുവസമിതി പ്രവര്‍ത്തകര്‍ , ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖലയിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 84 പേര്‍ പങ്കെടുത്തു. പരിസ്ഥിതി, ഭൗമശാസ്ത്ര ഗവേഷകരും പഠനത്തോടൊപ്പം ഉണ്ട്. കേരളത്തില്‍ നടന്ന ഉരുള്‍ പൊട്ടലില്‍ ഇപ്പോള്‍ പേരാവൂരില്‍ ഉണ്ടായ ഒരേ സമയം വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഉരുള്‍ പൊട്ടിയതിന്റെ കാരണവും അന്വേഷിക്കുന്നു.2 ദിവസമായി നടന്ന ഫീല്‍ഡ് പഠനത്തിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. കെ മനോജ് ,ഡോ.ടി.കെ പ്രസാദ് ,ഡോ.കെ.ഗീതാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഫീല്‍ഡ് സര്‍വ്വെ പ്രവര്‍ത്തനത്തിന് ഇന്ദു.കെ.മാത്യു,കെ.പി സുരേഷ് കുമാര്‍ ,കെ.വിനോദ് കുമാര്‍, പി.പി.ബാബു, പി.കെ.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാലൂർ:കാൽനടയാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത വിധം മാലൂർ പഞ്ചായത്തിലെ പോത്തുകുഴി- താറ്റിയാട് റോഡ് തകർന്ന് യാത്ര ദുസ്സഹമായിരിക്കുകയാണ്. മഴക്കാലത്തിന് മുൻപ് തന്നെ തകർന്ന റോഡ് കാല വർഷം കനത്തതോടെ പൂർണമായും തകർന്നിരിക്കുകയാണ്. മാലൂർ – പേരാവൂർ -കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്.
ആര്യപ്പറമ്പ് ഫാത്തിമ മാത ചർച്ച്, പോത്തുകുഴി സെൻ്റ് കോൾബെ ചർച്ച്, പൂവംപൊയിൽ ഗവ: എൽ പി സ്കൂൾ, താറ്റിയാട്, പോത്തുകുഴി അങ്കണവാടി, തോലമ്പ്രയിലെ മാലൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണ്. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പ്പെട്ട് യാത്രക്കാർക്ക് പരിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ചെറിയ അപകടങ്ങൾ ആയതിനാൽ ആരും പരാതിപ്പെടാറില്ല.റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.ശോചനീയാവസ്ഥക്കെതിരെ ജനകീയ സമരത്തിന് ഇറങ്ങാൻ തയ്യാറാകുകയാണെണ് പ്രദേശവാസികൾ അറിയിച്ചു. കെ പവിത്രൻ, കെ കെ ഹരീന്ദ്രനാഥ്, എം മോഹനൻ, ഷിബു മാത്യു എന്നിവർ സംസാരിച്ചു.
മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനം പോളിംഗ്. ആകെ 38811 വോട്ടർമാരിൽ 32837 പേർ -14931 പുരുഷൻമാരും 17906 സ്ത്രീകളും വോട്ട് ചെയ്തു. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാർഡ് 1 മണ്ണൂർ (91.1), വാർഡ് 2 പൊറോറ (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31 വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷക ആർ കീർത്തി വിവിധ ബൂത്തുകൾ സന്ദർശിച്ചു.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്. ഉച്ചക്ക് ഒരു മണിയോടെ തന്നെ 54.77 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. രണ്ട് മണിക്ക് പോളിംഗ് 62.49 ശതമാനമായി. അഞ്ച് മണിക്ക് പോളിംഗ് ശതമാനം 80 കടന്നു -81.88. 35 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 49 പുരുഷന്മാരും 62 സ്ത്രീകളും. ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു. മാതൃക ഹരിത ബൂത്തുകളും ഒരുക്കി.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. വോട്ടെടുപ്പിന് ശേഷം സെക്ടറൽ ഓഫീസർമാർ വോട്ടിംഗ് മെഷീനുകൾ ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് രാത്രിയോടെ മട്ടന്നൂർ എച്ച് എച്ച് എസ് എസിലെ സ്ട്രോങ് റൂമിൽ എത്തിച്ചു. ഇവിടെ വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിന് രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്റർ പ്രവർത്തിക്കും.
പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
ഇരിട്ടി:ഉളിക്കൽ കരുമാങ്കയത്തെ പി.പി. റസിയ(32)യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന് ഇന്നു പുലർച്ചെ മരണപ്പെട്ടത്.ഗർഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന് ശനിയാഴിച്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രാത്രി ഏഴു മണിയോടെ ആൺകുഞ്ഞിന് ജൻമം നൽകിയെങ്കിലും പ്രസവത്തെ തുടർന്ന് കുട്ടി മരണപ്പെടുകയും പിന്നാലെ ഇന്നു പുലർച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു.കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിൻ്റെയും കേളോത്ത് ഹലീമയുടെയും മകളാണ്. ഉളിക്കൽ ടൗണിലെ ചുമട്ടു തൊഴിലാളി ( എസ്.ടി.യു) വേലിക്കോത്ത് അബ്ദുൾ സത്താറിൻ്റെ ഭാര്യയാണ്. മക്കൾ: റാസി, റസൽ സഹോദരങ്ങൾ: പി.പി. മുനീർ,ഷംസുദ്ധീൻ,ശിഹാബ് ജമീല.കബറടക്കം: ഇന്ന് 12 മണിക്ക് കരുമാങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വേക്കളം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് വിജിത്ത് പനയട അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ജയരാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം വാര്‍ഡ് മെമ്പര്‍ യശോദാവത്സരാജും തുണി സഞ്ചി വിതരണം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെപി സുരേഷ് കുമാറും നിര്‍വഹിച്ചു.എന്‍. ജെ ബെന്നി,ടി.സി ബിജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇരിട്ടി: നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകരിച്ച മീന്തേരി കിണര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. രാജീവ് വി.വി, മുനിസിപ്പല്‍ എ.ഇ.എ സ്വരൂപ്, വി.വി ശ്യാമള എന്നിവര്‍ സംസാരിച്ചു.