തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വിശദ പരിശോധനയ്ക്ക് രാഷ്ട്രീയ പാർട്ടികൾ. അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലുള്ളവർ പല ഭാഗത്തായി എന്ന സ്ഥിതി ചില ബൂത്തുകളിൽ ഉണ്ട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നു കൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സി പി എം ഉന്നയിച്ചിരുന്നു. കരടിൽ ഒഴിവാക്കിയ പേരുകൾ സഹിതം അന്തിമ പട്ടികയിൽ ചേർക്കാനായെന്നാണ് പ്രാഥമിക പരിശോധനയിൽ കോൺഗ്രസ് വിലയിരുത്തൽ.
കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളിയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആവശ്യം. മൂന്നാഴ്ചയോളം നടന്ന വാദത്തിന് ഒടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്.
അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആറു തവണ അറസ്റ്റിന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ജസ്റ്റീസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വിജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അടച്ചിട്ട മുറിയിൽ കേസ് വാദം കേട്ടത്. ഈമാസം 19ന് വീണ്ടും കേസ് പരിഗണിക്കും.
എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനും പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്‍സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം. തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.
ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെ പരിഗണിക്കാൻ മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുടർച്ചയായി ജാമ്യാപേക്ഷപരിഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്.ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്‍റെ പരാതി. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായകമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയ ശേഷം സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്.ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തകർച്ചയും സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നതാണ് നിലവിലെ വിലവർധനവിന് പ്രധാന കാരണം. ആഗോളതലത്തിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കാറുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് യുദ്ധസാഹചര്യമോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ, ഓഹരി വിപണികൾ തകരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റാറുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലായതിനാൽ, ഡോളറിൻ്റെ മൂല്യ വ്യതിയാനവും വിലയെ സ്വാധീനിക്കും. ഇന്ത്യയിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അവരുടെ സ്വർണ ശേഖരം വർധിപ്പിക്കുന്നതും വില കൂടാനുള്ള കാരണമാണ്.
കാഴ്ചയുടെ പരിമിതിയെന്ന കടമ്പ മറികടന്നാണ് തലശ്ശേരി പുനിയിൽ വീട്ടിൽ അപർണ്ണ ഹൈസ്‌കൂൾ അധ്യാപനം എന്ന സ്വപ്നത്തിലേക്ക് നടന്നു കയറിയത്. സഹായമായത് എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ നിയമനവും. ദീനുൽ ഇസ്ലാം സഭ ഹൈസ്‌കൂളിൽ ഗണിതവിഭാഗം ഹൈസ്‌കൂൾ അധ്യാപികയായാണ് അപർണ്ണക്ക് നിയമനം ലഭിച്ചത്. അപർണ ഉൾപ്പെടെ ജില്ലയിലെ ഭിന്നശേഷിക്കാരായ 55 പേർക്കാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ കുപ്പ് എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ നിയമന പ്രകാരം അധ്യാപകരായുള്ള നിയമന ഉത്തരവ് നൽകിയത്. ഓഫീസ് അസിസ്റ്റന്റ്, പാർട്ട് ടൈം മീനിയൽ തസ്തികയിൽ രണ്ടുപേർക്കും നിയമനം നൽകി. ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.ഷൈനി ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 40 ശതമാനം കാഴ്ച്ച പരിമിതിയുള്ള കെ.ടി. അപർണ്ണക്ക് ഗണിതത്തിൽ എം.എസ്‌സിയും ബിഎഡും ഉണ്ട് . ‘അമ്മ സുധാറാണി തയ്യൽ തൊഴിലാളിയാണ്. അച്ഛൻ ഒ.അശോകൻ കൂലിപ്പണിക്കാരനും. എന്നാൽ ഈ പരിമിതികളും കാഴ്ചയുടെ വെല്ലുവിളിയും എല്ലാം നേരിട്ടാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവ പൂർത്തിയാക്കിയത്. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ധർമ്മശാലയിൽ നിന്ന് ബി.എഡും നേടി . എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ നിയമനം അപർണ്ണക്ക് ജീവിതത്തിൽ പുതിയ വെളിച്ചമായി മാറുകയാണ്.
ചടങ്ങിൽ എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഇ.സി.വിനോദ് അധ്യക്ഷനായി. വിദ്യകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി.സുധീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.ശകുന്തള, വി.ദീപ, കണ്ണൂർ ഡി.ഡി.ഇ ഓഫീസ് ജൂനിയർ സൂപ്രണ്ട് എ.പി.സജീവൻ, കെ.രാജീവൻ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, സ്‌കൂൾ മാനേജർമാർ എന്നിവർ പങ്കെടുത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറാൻ പോകുകയാണെന്നും അന്താരാഷ്ട്ര ഭൂപടത്തിൽ ഇത് ഒരു നിർണായക സ്ഥാനമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്നും വികസന പ്രവർത്തനങ്ങൾ ഇവിടെ സാധ്യമല്ല എന്നും ആക്ഷേപിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള കൃത്യമായ മറുപടിയാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളുടെ യാഥാർഥ്യമാക്കലെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. നാടിന് ഗുണകരമാകുന്ന പദ്ധതികളെ തടസ്സങ്ങൾ അതിജീവിച്ച് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ തുടക്കം മുതൽ നിരവധി പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016- മുതൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, കോവിഡ് മഹാമാരി, പദ്ധതിക്ക് ആവശ്യമായ ഘടകങ്ങൾക്കുണ്ടായ തടസ്സങ്ങൾ എന്നിവ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും, അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിനാണ് ലഭിച്ചത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഏകദേശം 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരു തുറമുഖ നിർമ്മാണത്തിനായി ഇത്ര വലിയ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇത് വിഴിഞ്ഞത്തെ ഇന്ത്യയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ, രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് ചേർത്ത് 2028-ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസന സാധ്യതകൾ കണക്കിലെടുത്ത് നിശ്ചയിച്ചതിലും 17 വർഷം മുൻപേ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാൻ അദാനി പോർട്സുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങുമെന്നും ഇത് പ്രതീക്ഷിച്ചതിനേക്കാൾ വലിയ തുകയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2024 ജൂലൈയിൽ ആദ്യ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തിയതും 2025 മെയ് രണ്ടിന് തുറമുഖം പൂർണ്ണമായി നാടിന് സമർപ്പിക്കുമെന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
തുറമുഖത്തോടൊപ്പം അനുബന്ധ വികസന പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്. വിഴിഞ്ഞത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് പൂർത്തിയായതായും അതിന്റെ ഉദ്ഘാടനം ഇതിനോടൊപ്പം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കം ഉടൻ ആരംഭിക്കാനാകും.
റെയിൽ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അന്തിമഘട്ടത്തിലാണ്. നാഷണൽ ഹൈവേ അതോറിറ്റിയുടെ സഹകരണത്തോടെയുള്ള റിങ് റോഡ് പദ്ധതിയിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി അനുമതി ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ ഭാഗമായി 3000 ഏക്കറോളം സ്ഥലം വിവിധ അനുബന്ധ പദ്ധതികൾക്കായി ഉപയോഗിക്കപ്പെടും.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ വിദേശ തുറമുഖങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ലോകത്തെ ഭീമൻ കപ്പലുകൾ ഇപ്പോൾ കേരളത്തിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വലിയ തോതിലുള്ള പ്രാദേശിക വികസനത്തിന് വഴിതെളിക്കും. ചരക്ക് നീക്കത്തിന് മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചുവെന്നും ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് ഒരു പ്രധാന ശക്തിയായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.