Hivision Channel

Local News

മഞ്ഞ കാർഡിലെ ഒരംഗത്തിന് ഏഴുകിലോ അരി മാത്രം: പുതിയ നീക്കത്തിൽ കേന്ദ്രത്തിൻ്റെ ന്യായീകരണമിത്; പ്രതിഷേധമറിയിക്കാൻ കേരളം

അന്ത്യോദയ അന്നയോജന കാർഡിനുള്ള (മഞ്ഞ റേഷൻ കാർഡ്) ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കം റേഷൻ വിതരണത്തിലെ അസമത്വം ഇല്ലായ്‌മ ചെയ്യാനെന്ന് കേന്ദ്ര സർക്കാരിൻ്റെ ന്യായീകരണം. അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ അരിയെന്നത് അസമത്വം ഉണ്ടാക്കുന്നുവെന്നും കൂടുതൽ അംഗങ്ങുള്ള കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കാനാണ് പുതിയ ഭേദഗതിയെന്നുമാണ് കേന്ദ്രം വിശദീകരിക്കുന്നത്. വ്യക്തികൾക്ക് നിശ്ചിത തൂക്കം നൽകുമ്പോൾ തുല്യത ഉറപ്പാക്കാനാകുമെന്നും കേന്ദ്രം പറയുന്നു. എന്നാൽ പുതിയ തീരുമാനം നടപ്പിലാക്കിയാൽ കേരളത്തിൻ്റെ അരി വിഹിതത്തിൽ വലിയ കുറവുണ്ടാകും. പ്രതിവർഷം ഒരു ലക്ഷം ടൺ അരിവരെ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേരളം കേന്ദ്രത്തെ പ്രതിഷേധമറിയിക്കും.

പൊലീസ് സ്റ്റേഷനുകളില്‍ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യുന്നതിനായി സ്‌പെയ്‌സ് പദ്ധതി നടപ്പാക്കും;മന്ത്രി രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളില്‍ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മാറ്റുന്നതിന്
സ്‌പെയ്‌സ് എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ചെന്നിത്തല വ്യക്തമാക്കി.

കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടം: ജീവന്‍ നഷ്ടമായത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേര്‍ക്ക്

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയ്യന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

വളവില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ട്യൂഷന് പോകാന്‍ വേണ്ടി കാത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ അപകടം നടന്ന സ്ഥലത്ത് മണ്ണിനടിയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് നിഗമനം.

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യം നിയന്ത്രിക്കാന്‍ എല്ലാ മേഖലയും വേണം. അത് സ്വകാര്യവത്കരണമായിട്ട് ആരും കാണണ്ട. എനിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല മാത്രമേയുള്ളു – അദ്ദേഹം വിശദമാക്കി. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധന്‍മാരും കമ്മിറ്റിയില്‍ ഉള്‍പ്പെടും. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വിശദമാക്കി. ഈ വര്‍ഷം 146 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് അഞ്ചുപേര്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ല. നിപയില്‍ എല്ലാ മരുന്നുകളും സ്റ്റോക്ക് ഉണ്ട്. 38 പരിശോധനകള്‍ നടത്തി. എല്ലാം നെഗറ്റീവാണ് – അദ്ദേഹം പറഞ്ഞു.

ടെലിഗ്രാമിന് ഇന്ത്യയിൽ നിയന്ത്രണം; നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര നടപടി, ജൂൺ 22 വരെ താത്കാലിക നിയന്ത്രണം

ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം. ജൂൺ 22 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നീറ്റ് പുന പരീക്ഷയ്ക്ക് മുന്നോടിയായാണ് നടപടി. നടപടി സ്വാഗതം ചെയ്തു എൻടിഎ. ടെലിഗ്രാമിലൂടെയുള്ള തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ടെലിഗ്രാം പ്ലാറ്റ്ഫോമിലെ ആക്സസുകളിലാണ് നിയന്ത്രണം. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിർദ്ദേശത്തെ തുടർന്ന് ആണ് നടപടി.

നേരത്തെ തന്നെ നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതായി അവകാശപ്പെട്ട് ടെലിഗ്രാമിൽ സജീവമായിരുന്ന നിരവധി ചാനലുകൾക്കെതിരെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) പരാതിപ്പെട്ടിരുന്നു.PAPER LEAKED NEET, Re-NEET 2026, ‘Private Mafia’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ പണം വാങ്ങി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചതായി പരാതികളും ഉയര്‍ന്നിരുന്നു.ഇത്തരം ചാനലുകളെ ഓരോന്നായി നീക്കം ചെയ്തതുകൊണ്ട് മാത്രം തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് എൻടിഎ വിലയിരുത്തല്‍. തുടർന്നാണ് കർശന നടപടിയായി പ്ലാറ്റ്‌ഫോമിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഇടപെടലുകളും ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇനി നേരിട്ട് സിറപ്പുകൾ വാങ്ങുന്ന രീതി ഇല്ലാതാവും. കഫ് സിറപ്പുകൾ ഉൾപ്പടെ എല്ലാ സിറപ്പുകൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്‍റെ ഉത്തരവ് ബാധകമാണ്. മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നടപടി സ്വീകരിച്ചത്.

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. രാജ്യവ്യാപകമായി പരാതികൾ ഉയ‍ർന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകൾ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മധ്യപ്ര‌ദേശിൽ ഇരുപത്തോളം കുട്ടികൾ വ്യാജ സിറപ്പുകൾ കുടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945 ലെ ഡ്ര​ഗ് റൂൾസിലെ അ‍ഞ്ചാമത്തെ അമൻമെന്റായിട്ടാണ് ഈ ഭേദ​ഗതി ഇപ്പോൾ കൊണ്ടുവരുന്നത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ

തീര്‍ത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരില്‍ നിന്നും കൊട്ടിയൂര്‍ക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍ പെട്ടത്. 28 പേര്‍ ട്രാവലറില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്.

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് വിട്ടു

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. മൂത്ത മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കും. അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇന്നുണ്ടാകുമെന്നാണ് വിവരം.

സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ നവീന്‍ ബാബുവിന്റെ മരണമാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യമായി സിബിഐക്ക് വിടുന്ന കേസ്. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു വിഞ്ജാപനമിറക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണം നല്ല രീതിയില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപേക്ഷ നല്‍കാന്‍ ശ്രമിച്ച അമ്പത് വിദ്യാര്‍ഥികളെ ബാധിച്ചതായും സ്ഥിരീകരണം. എച്ച്ഡിഎഫ്സി പേയ്മെന്റ് ഗേറ്റ്വേയുമായി സംയോജിപ്പിച്ച പോര്‍ട്ടലുമായി ബന്ധപ്പെട്ടതാണ് സൈബര്‍ ആക്രമണം ഉണ്ടായത്.

മദ്രാസ് കാണ്‍പൂര്‍ ഐഐടികളില്‍ നിന്നുള്ള വിദഗ്ധര്‍ പോര്‍ട്ടലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിനുള്ള പോര്‍ട്ടല്‍ നാളെ തുറക്കും. സിബി എസ് ഇ വെബ്ബ് സൈറ്റ് തകരാര്‍ സംബന്ധിച്ച്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സാങ്കേതിക അവലോകനം ഐഐടി മദ്രാസിലെയും ഐഐടി കാണ്‍പൂരിലെയും സംഘം ആരംഭിച്ചു.പരിശോധനയ്ക്കുശേഷം സിബിഎസ്ഇക്ക് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതിനിടെ സാങ്കേതിക തകരാറ് മൂലം യു.ജി കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത 3765 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം ലഭിക്കും. പരീക്ഷയുടെ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡറായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഭാഗത്ത് നിന്നാണ് പ്രശ്‌നം ഉണ്ടായത്. രാവിലെ രണ്ടുമണിക്കൂര്‍ നേരം തടസം അനുഭവപ്പെട്ടിരുന്നു. പുതിയ തീയതി എന്‍ടിഎ ഉടന്‍ അറിയിക്കും.

ശ്രുതിസ്പര്‍ശം കാരുണ്യപദ്ധതിയുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

കണ്ണൂര്‍: കേള്‍വി പരിമിതി അനുഭവിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി കേള്‍വിശക്തി വീണ്ടെടുത്ത് നല്‍കുന്ന ശ്രുതിസ്പര്‍ശം പദ്ധതിയുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്. ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന അത്യാധുനിക കോക്ലിയര്‍-ഹിയറിങ് എയ്ഡ് ക്ലിനിക്കിന്റെ പ്രവര്‍ത്തനാരംഭത്തോടനുബന്ധിച്ച് അര്‍ഹരായവര്‍ക്ക് സൗജന്യ നിരക്കില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും അതോടൊപ്പം 20 പേര്‍ക്ക് ഹിയറിങ്ങ് എയ്ഡും സൗജന്യമായി നല്‍കുമെന്ന് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാരും ആശുപത്രി അധികൃതരും ചേര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ അര്‍ഹരായവരെ കണ്ടെതുന്നതിനായി ആസ്റ്റര്‍ മിംസിലെ ഇ.എന്‍.ടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. ഇ.എന്‍.ടി വിഭാഗം ഡോ. രാമകൃഷ്ണന്‍ വി, ഡോ. അക്ഷയ് വി കെ , ഡോ. വിഷ്ണുദാസ് ടി വി എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും അര്‍ഹരായവരെ ശസ്ത്രക്രിയയ്ക്കും ഹിയറിങ്ങ് എയ്ഡും നല്‍കുന്നതിനായി തിരഞ്ഞെടുക്കുക. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് വിഭാവനം ചെയ്ത പദ്ധതിയില്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സും ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് നടപ്പിലാക്കുന്നത്.

സാമ്പത്തിക പ്രതിസന്ധികള്‍ കാരണമോ കൃത്യമായ ചികിത്സയുടെ അഭാവം കൊണ്ടോ കേള്‍വിശക്തി വീണ്ടെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് കേള്‍വി തിരിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രുതിസ്പര്‍ശം പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെ വിദഗ്ധ പരിചരണം സാധാരണക്കാരിലേക്ക് കൂടി എത്തിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് സി.ഒ.ഓ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു.

നിശബ്ദതയില്‍ നിന്ന് ശബ്ദത്തിന്റെ പുതുലോകത്തേക്ക് കേള്‍വി വൈകല്യമുള്ളവരെ ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്ത ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കുന്നത് വഴി കൃത്യമായ ആരോഗ്യപരിപാലനം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍, മുഹമ്മദ് ഹസീം കെ വി പറഞ്ഞു.

01 ജൂണ്‍ 2026 മുതല്‍ 20 ജൂണ്‍ 2026 വരെ നീണ്ടുനില്‍ക്കുന്ന പരിശോധനാ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.+91 62352 34000

ഡോ. അനൂപ് നമ്പ്യാര്‍, ഡോ. സുപ്രിയ രഞ്ജിത്, ഡോ രാമകൃഷ്ണന്‍ വി, ഡോ അക്ഷയ് വി കെ, മുഹമ്മദ് ഹസീം കെ വി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.