Hivision Channel

Kerala news

അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കടലില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കാലവര്‍ഷക്കാറ്റുകള്‍ സജീവമാകുന്നതും ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം.

മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണാ സമരം നടത്തി

പേരാവൂര്‍: ആശുപത്രി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ആശുപത്രിയില്‍ അടിയന്തിരമായി അനസ്തിസ്റ്റിനെ നിയമിക്കുക, ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പൊതു റോഡില്‍ നിന്നും മാറ്റി ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണാ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.
എം.വൈ.എല്‍ പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.പി ഷഫീക്ക് അധ്യക്ഷത വഹിച്ചു. എം.വൈ.എല്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, ഷബീര്‍ കെ.സി, സലാം പാണമ്പ്രോന്‍, കാസിം പേരാവൂര്‍ എന്നിവര്‍ സംസാരിച്ചു.സക്കരിയ ബി കെ, ഗഫൂര്‍ എസ്.കെ, ഫൈസല്‍, ഷമാസ്, ഷംസീര്‍, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി

പേരാവൂര്‍ താലൂക്കാശുപത്രി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി

പേരാവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് ആസുപത്രി സംരക്ഷണസമിതിയും ജനകീയസമിതിയും മാര്‍ച്ച് നടത്തി. താലൂക്കാശുപത്രിക്കനുവദിച്ച ഓക്സിജന്‍ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുക,ആശുപത്രി ഭൂമി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുക, ബഹുനില കെട്ടിട നിര്‍മാണം ഉടനാരംഭിക്കുക, അടിയന്തരമായി അനസ്തേഷ്യ ഡോക്ടര്‍മാരെ നിയമിക്കുക, പ്രസവ ചികിത്സ പുനരാരംഭിക്കുക, താലൂക്കാശുപത്രിയെ നശിപ്പിക്കുന്ന എച്ച്.എം.സി അംഗങ്ങളെ കമ്മറ്റിയില്‍ നിന്ന് പുറത്താക്കുക, വികസന വിരോധികളെ ഒറ്റപ്പെടുത്തുക എന്നീ പ്ലക്കാര്‍ഡുകളുമായാണ് ജനകീയ മാര്‍ച്ച് നടത്തിയത്. പേരാവൂര്‍ ടൗണ്‍ ചുറ്റി ബ്ലോക്ക് ഓഫീസിനു മുന്നിലെത്തിയ മാര്‍ച്ച് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. പൊതുപ്രവര്‍ത്തകനായ ബേബി കുര്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.സതീശന്‍, തെയ്യമ്പാടി രാജു, വി.സുനില്‍ കുമാര്‍, ആനന്ദന്‍, ചക്ക്യത്ത് കൃഷ്ണന്‍, പി.പി.അനില്‍ കുമാര്‍, അശോകന്‍ മട്ടാങ്കോട്ട്, കെ.അജിത്ത്കുമാര്‍, സുനീര്‍ കാഞ്ഞിരപ്പുഴ, ഹരി, വിജേഷ്, ചക്ക്യത്ത് അനില്‍ കുമാര്‍, എം വത്സന്‍ ഞണ്ടാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ ചിലര്‍ ചേര്‍ന്ന് ആശുപത്രി വികസനം അട്ടിമറിക്കുന്നതിനെതിരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്ത് വരാതിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തിയത്.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിവസമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37800 രൂപയാണ്.

കുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; നിര്‍ദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും. പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്‌ക്കൊപ്പം ഫാസ്റ്റ് ട്രാക്കും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

രാജ്യത്ത് 8586 പുതിയ കൊവിഡ് കേസുകള്‍; 48 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 4,43,57,546 ആയി. ഇന്നലെ കൊവിഡ് ബാധിച്ച് 48 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,27,416 ആയി.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും

പേരാവൂ:കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി.ഇ.ഒ. എ ജില്ലാ പ്രസിഡണ്ട് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും ആഗസ്റ്റ് ഒന്നിന് പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ച സി.ഇ.ഒ. എ അങ്കം ജിബിന്‍ ജോസഫിനുള്ള അനുമോദനവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവുമാണ് പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നത്.

ചടങ്ങില്‍ മേഖലാ സെക്രട്ടറി ബി.കെ സക്കരിയ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ ഖാദര്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. ഷാജി വണ്ടനാഴി, ജയിംസ് മരിയന്‍ , റോജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയുക, സഹകരണ സംഘങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന സംഗമം അഡ്വ.കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എം.സി ഷാജു, പി.വി പ്രഭാകരന്‍, സി.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്‍സ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ ഈ വിഭാഗത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡി.എം കോഴ്സ് ആരംഭിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കുണ്ടാകുന്ന ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സ്പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം വഴി നല്‍കുന്നത്. ഇതോടൊപ്പം തന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നല്‍കി വരുന്നു. പ്രതിവര്‍ഷം നാലായിരത്തോളം പേരാണ് എസ്.എ.ടി ആശുപത്രിയിലെ ഈ വിഭാഗത്തില്‍ ചികിത്സ തേടുന്നത്. ഗുരുതര കരള്‍ രോഗം ബാധിച്ച കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചികിത്സയും ഇവിടെ നിന്നും ലഭ്യമാക്കുന്നു.

പുതിയ സംവിധാനം വരുന്നതോടെ ഈ വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനിലൂടെ നൂതന പരിശോധനയും ചികിത്സയും ലഭ്യമാകും. കുടല്‍ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനും കരള്‍ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്തുന്നതിനും കഴിയും. അറിയാതെ എന്തെങ്കിലും വസ്തുക്കള്‍ വിഴുങ്ങി വരുന്ന കുട്ടികളില്‍, വിഴുങ്ങിയ വസ്തുവിനെ കൃത്യമായി കണ്ടെത്താനും പുറത്തെടുക്കാനും സാധിക്കും. അനസ്തീഷ്യ വിഭാഗത്തിന്റെ സേവനം ഉറപ്പ് വരുത്തിയാണ് ചികിത്സ നല്‍കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഒ.പി പ്രവര്‍ത്തിക്കുന്നത്.