Hivision Channel

Kerala news

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സിപിഐഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്സൈസ്

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയെന്ന് വ്യക്തമാക്കി എക്സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.

കോട്ടയത്തും ആലപ്പുഴ എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; ഗുരുതരാവസ്ഥയില്‍

സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികള്‍ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്.

ഇന്ന് മുതല്‍ മഴ വീണ്ടും സജീവമാകും

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. വടക്കന്‍ കേരളത്തില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചു. കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട നിരാഹാരം ഇരിക്കും: സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട നിരാഹാരം ഇരിക്കാനാണ് തീരുമാനം. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ് വളര്‍മതി കഴിഞ്ഞ 9 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. ആരോഗ്യസ്ഥിതി വഷളായാല്‍ ഉദ്യോഗാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. ഏഴുതവണ സര്‍ക്കാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിട്ടില്ല.

പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിന് സന്നദ്ധമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സര്‍ക്കാര്‍ സമരാവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കിയാല്‍ കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എങ്കിലും ജോലി ലഭിക്കും.

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ അടിഞ്ഞു കൂടി: ഇന്നുമുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരികെ വാങ്ങില്ല, പദ്ധതി നിര്‍ത്തലാക്കിയെന്ന് നോട്ടീസ് പ്രദര്‍ശിപ്പിക്കും

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കിയെന്ന് ഇന്നുമുതല്‍ ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കും. കാലിയായ മദ്യക്കുപ്പികള്‍ അടിഞ്ഞു കൂടിയതോടെയാണ് കാലിയായ മദ്യകുപ്പികള്‍ നീക്കം ചെയ്യാതെ പല ഔട്ട്‌ലറ്റുകളിലും കെട്ടികിടന്നു. കുപ്പികള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരാതി അറിയിച്ചിരുന്നു. മദ്യശാല പരിസരങ്ങളിലും പ്ലാസ്റ്റിക് കുപ്പികളെന്ന് പരാതി വന്നിരുന്നു. ഇതോടെയാണ് പദ്ധതിയില്‍ നിന്നുള്ള ബെവ്‌കോയുടെ പിന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ 20 രൂപ തിരികെ നല്‍കുന്നതാണ് പദ്ധതി. എല്‍ഡിഎഫ് നടപ്പാക്കിയ പദ്ധതിക്കെതിരെ നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതുവരെ മദ്യം വാങ്ങിയവര്‍ക്ക് ഈ മാസം 20 വരെ കുപ്പി തിരികെ നല്‍കി പണം കൈപ്പറ്റാം. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. ഈ തുക മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല.

ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന രീതിയില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. മദ്യക്കുപ്പികള്‍ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുനരുപയോഗിക്കാനോ പുനഃചംക്രമണം ചെയ്യാനോ സഹായിക്കുമെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2025 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്.

മഴക്കെടുതികള്‍ക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും; ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണം ഉയരുന്നു

മഴക്കെടുതികള്‍ക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും. സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെ 302 പേര്‍ക്കാണ് രോഗബാധ. എച്ച്1എന്‍1 കേസുകളും ഉയരുകയാണ്.

പനി, ശരീരവേദന, ജലദോഷം- സാധാരണ പനിയാണെന്ന് കരുതി ഒഴിയരുത്. സംസ്ഥാനത്തെ ഇന്‍ഫ്‌ലുവന്‍സ്, അഥവാ ഫ്‌ലൂ കേസുകള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 115 രോഗികളാണ് ചികിത്സ തേടിയത്. നാല് ദിവസത്തിനിടെ 3 മരണം റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയില്‍ 2899 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 31 മരണം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ ആകെ 70 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സ എ വിഭാഗത്തില്‍പ്പെടുന്ന H1N1 കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ജൂലൈ വരെയുള്ള കണക്ക് പ്രകാരം 2771 പേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. 42 H1N1 മരണവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇന്‍ഫ്‌ലുവന്‍സ കണക്കുകള്‍. എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. തിരുവനന്തപുരവും കോഴിക്കോടും നഗരമേഖലകളില്‍ രോഗബാധ കൂടുന്നുണ്ട്. കാലാവസ്ഥ മാറ്റവും, തിരക്കറേയിതുമെല്ലാം രോഗപകര്‍ച്ചയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

അന്തരീക്ഷ ഈര്‍പ്പം കൂടിയതിനാല്‍ കൂടുതല്‍ സമയം വൈറസ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. സ്‌കൂള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുമ്പോള്‍ വൈറസ് വേഗത്തില്‍ പകരുന്നു. കണക്കുയരാന്‍ കാരണമിതെന്നാണ് വിദഗ്ധാഭിപ്രായം. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും, ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ വേഗം ചികിത്സ തേടുന്നതും ഉറപ്പാക്കണം. ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ക്കൊപ്പം, ഡെങ്കി, എലിപ്പനി രോഗികളുടെ എണ്ണത്തിലും കുറവില്ല. പ്രതിദിന ഡെങ്കിരോഗികളുടെ എണ്ണം 100ന് അടുത്താണ്. വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറുമ്പോള്‍ എലിപ്പനി രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത മുന്നിലുണ്ട്. തിരിച്ചറിയാന്‍ വൈകിയാല്‍ എലിപ്പനി ജീവനെടുക്കും. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കുന്നതും നേരത്തെ ചികിത്സതേടുന്നതും എലിപ്പനി പ്രതിരോധത്തില്‍ പ്രധാനമാണ്.

സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

സര്‍ക്കാര്‍ ആശുപത്രിക്ക് ഉള്ളില്‍ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെയായിരന്നു സംഭവം. ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ എന്‍ജിഒ സംഘടന ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ആശുപത്രികളില്‍ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനില്‍ക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.

ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നതില്‍ മന്ത്രിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. ആശുപത്രിക്കുള്ളില്‍ കൊടിവെച്ച് വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പിന്നീട് വിശദീകരിച്ചു. ആശുപത്രിക്കുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാര്‍ ആശുപത്രിക്കുള്ളില്‍ കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോള്‍ മന്ത്രിയെ സ്വീകരിച്ചിരിക്കുന്നത്.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളില്‍ വെള്ളം കയറിയവര്‍ക്കും നഷ്ടപരിഹാരം നല്‍കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ വീടുകളില്‍ വെള്ളം കയറിയതിന് ആയിരുന്നു സഹായം നല്‍കിയിരുന്നത്. വിശദാംശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണമെന്നു റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

കനത്ത വെള്ളക്കെട്ടില്‍ വലഞ്ഞ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകള്‍. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നില്‍ക്കുന്നതും ആശ്വാസമാണ്. എന്നാല്‍ ഉള്‍പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെയാണ്. റാന്നിയില്‍ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വീണ്ടും മഴ കനക്കാന്‍ സാധ്യത. പസഫിക് മഹാസമുദ്രത്തിലെ ‘ഡോള്‍ഫിന്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വിദഗദ്ധര്‍. 9 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മഴക്കെടുതിയില്‍ ഇതുവരെ 26 പേര്‍ മരിച്ചു. 27,048 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. 14 ഡാമുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട് തീരത്തെ ചക്രവാത ചുഴി, പസഫിക് മഹാസമുദ്രത്തിലെ ‘ഡോള്‍ഫിന്‍’ ചുഴലിക്കാറ്റ്, ഇവയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്നു ദിവസവും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മധ്യകേരത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളില്‍ ജാഗ്രത തുടരണം.

ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27048 പേര്‍ കഴിയുന്നു. മഴക്കെടുതിയില്‍ 67.44 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി. കനത്ത മഴയെത്തുടര്‍ന്ന് 53 വീടുകള്‍ പൂര്‍ണമായും 588 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ഡാമുകള്‍ തുറന്നിട്ടുണ്ട്.