Hivision Channel

latest news

അത്യാധുനിക സമ്പൂര്‍ണ ശ്വാസകോശ ചികിത്സാ വിഭാഗവുമായി കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രി; ലങ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ ആരോഗ്യ രംഗത്ത് പുതു ചരിത്രമെഴുതി, കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫുള്‍-ഫ്‌ലെഡ്ജ്ഡ് പള്‍മണോളജി യൂണിറ്റ് ‘ലങ് കെയര്‍ സെന്റര്‍’ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത്ത്, ലങ് കെയര്‍ സെന്ററിന്റെ ലോഞ്ചിങ് കര്‍മ്മം നിര്‍വഹിച്ചു.

കണ്ണൂരില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത്തിനെ ചടങ്ങില്‍ ആദരിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, അത്യാധുനിക പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും (PCCU) ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗവും ഉള്‍പ്പെടുന്ന ലങ് കെയര്‍ സെന്റര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ വടക്കന്‍ കേരളത്തില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്.

അത്യാധുനിക പള്‍മണോളജി യൂണിറ്റ്

ശ്വാസകോശ രോഗങ്ങള്‍, സിഒപിഡി, ശ്വാസകോശ അണുബാധ തുടങ്ങിയവ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ഈ രംഗത്ത് വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങള്‍ അനിവാര്യമാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് കിംസ് കണ്ണൂര്‍, അത്യാധുനിക പള്‍മണോളജി യൂണിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. സങ്കീര്‍ണമായ ശ്വാസകോശ രോഗങ്ങള്‍ക്കും, ഗുരുതരമായ അവസ്ഥകള്‍ക്കും ഒരുപോലെ ചികിത്സ നല്‍കാന്‍ ശേഷിയുള്ള ഈ യൂണിറ്റ്, രോഗികള്‍ക്ക് വലിയ ആശ്വാസമാകും.

പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (PCCU)

ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, എ ആര്‍ ഡി എസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം), സങ്കീര്‍ണമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാണ് കിംസിലെ പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്. ഇവിടെ, രോഗികള്‍ക്ക് 24 മണിക്കൂറും മുതിര്‍ന്ന പള്‍മണോളജിസ്റ്റുകളുടെയും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുകളുടെയും വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉടനടി ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ യൂണിറ്റ് മുന്‍പന്തിയില്‍ ഉണ്ടാകും. കൂടാതെ, ഒരുപാട് ഡോക്ടര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവരുന്ന വിദഗ്ധ നിര്‍ദേശങ്ങള്‍ രോഗിയുടെ ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുന്നു.

ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി

കിംസ് കണ്ണൂര്‍ പള്‍മണോളജി യൂണിറ്റിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം, ശ്വാസകോശ രോഗ ചികിത്സയില്‍ ഒരു നിര്‍ണ്ണായക മുന്നേറ്റമാണ്. ശസ്ത്രക്രിയകളില്ലാത്ത നൂതന ചികിത്സാ രീതികളാണ് ഈ വിഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. ബ്രോങ്കോസ്‌കോപ്പി, എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (EBUS), ക്രയോതെറാപ്പി, എയര്‍വേ സ്റ്റെന്റിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെറിയ മുറിവുകളിലൂടെ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഇവിടെ സാധ്യമാക്കുന്നു.

ഈ ചികിത്സാരീതികള്‍ ശസ്ത്രക്രിയ ഒഴിവാക്കാനും, ആശുപത്രി വാസം കുറയ്ക്കാനും, രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുന്നു. പലപ്പോഴും രോഗികള്‍ക്ക് ഒരു ദിവസം കൊണ്ട് തന്നെ ആശുപത്രി വിട്ട് പോകാന്‍ സാധിക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം ശ്വാസകോശ കാന്‍സര്‍ നേരത്തേ കണ്ടെത്താനും, ഫലപ്രദമായി ചികിത്സിക്കാനും സഹായിക്കുന്നു.

സാങ്കേതികവിദ്യയും രോഗി സൗഹൃദ സമീപനവും

കിംസ് കണ്ണൂര്‍ പള്‍മണോളജി യൂണിറ്റ്, അത്യാധുനിക സാങ്കേതികവിദ്യക്കും രോഗി സൗഹൃദ സമീപനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നു. പുതിയ വെന്റിലേറ്ററുകള്‍, നോണ്‍-ഇന്‍വേസിവ് വെന്റിലേഷന്‍ (NIV), ഹൈ-എന്‍ഡ് ഇമേജിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ മികച്ച രോഗനിര്‍ണയത്തിനും ചികിത്സക്കും ഇവിടെ ഉപയോഗിക്കുന്നു. കൃത്യമായ ശ്വാസകോശ വിലയിരുത്തലിനായി കോംപ്രിഹെന്‍സീവ് ലംഗ് ഫങ്ക്ഷന്‍ ടെസ്റ്റുകള്‍ (PFT, DLCO, FeNO) ഇവിടെ ലഭ്യമാണ്. ചികിത്സക്ക് ശേഷം രോഗികള്‍ക്ക് ശരിയായ പരിചരണവും, ആരോഗ്യവും വീണ്ടെടുക്കാന്‍ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമുകളും ഈ യൂണിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കണ്ണൂരില്‍ ആരംഭിച്ച ഈ അത്യാധുനിക പള്‍മണോളജി യൂണിറ്റ്, വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ശ്വാസകോശ രോഗങ്ങളുടെ ചികിത്സയില്‍ പുതിയ പ്രതീക്ഷ നല്‍കുന്നു. മികച്ച ഡോക്ടര്‍മാരും, അത്യാധുനിക സൗകര്യങ്ങളും, രോഗി സൗഹൃദ സമീപനവും കിംസ് കണ്ണൂര്‍ പള്‍മണോളജി യൂണിറ്റിനെ വേറിട്ടതാക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ കിംസ് കേരള ക്ലസ്റ്റര്‍ സിഇഒ ആന്‍ഡ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍, കിംസ് ശ്രീചന്ദ് ഹോസ്പിറ്റല്‍ യൂണിറ്റ് മേധാവി ഡോ. ദില്‍ഷാദ് ടി.പി, സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ഡോക്ടര്‍ ജുനൈദ് ഹുസൈന്‍, കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോക്ടര്‍ ഫിലിപ്‌സ് ആന്റണി, കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോക്ടര്‍ സാബിര്‍ സി, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടര്‍ സനില്‍ വി എന്നിവര്‍ പങ്കെടുത്തു.

പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പേരാവൂര്‍:2025 വര്‍ഷത്തെ പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പേരാവൂര്‍ ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. 2025 ജനുവരി ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷിക്കുന്നതാണ്. ഫോണ്‍: 790 260 73 45

സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയില്‍ എത്തിയിരുന്നു. കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

പകല്‍ 10 മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍ എന്നിവര്‍ വെയിലിനെ സൂക്ഷിക്കണം. ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി
കുറഞ്ഞവര്‍ എന്നിവര്‍ ഒരിയ്ക്കലും നേരിട്ട് കനത്ത വെയില്‍ ഏല്‍ക്കരുത്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

നേപ്പാളില്‍ വെച്ച് നടക്കുന്ന ഇന്റര്‍ നാഷണല്‍ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരാവൂരില്‍ നിന്ന് ഒമ്പത് പേര്‍ യോഗ്യത നേടി

നേപ്പാളില്‍ വെച്ച് മെയ് 23 മുതല്‍ 28 വരെ നടക്കുന്ന ഇന്റര്‍ നാഷണല്‍ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരാവൂരില്‍ നിന്ന് ഒമ്പത് പേര്‍ യോഗ്യത നേടി. കഴിഞ്ഞ മാസം നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനം ആണ് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നേടി കൊടുത്തത്.തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ആയ എം അമയ,തനയ ദാസ്, കാതറിന്‍ ബിജു,നിയ റോസ് ബിജു, അമര്‍നാഥ് അനീഷ്,പി പാര്‍ഥിപ്,പേരാവൂര്‍ സെന്റ്‌ജോസഫ് ഹൈ സ്‌കൂള്‍ 10 ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിവേദിത സി സതീഷ്,മണത്തണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിനി ചൈതന്യ വിനോദ്,8ാം ക്ലാസ് വിദ്യാര്‍ത്ഥി ദിയ ആന്‍ ഡെന്നി
എന്നിവര്‍ കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ലങ്കാഡി ടീമില്‍ മെഡല്‍ നേട്ടത്തിനായി അണിനിരക്കും. പരീക്ഷ സമയം ആയത് കൊണ്ട് ഇപ്പോള്‍ വൈകുന്നേരം മാത്രം ആണ് പരിശീലനം നടക്കുന്നത് ഏപ്രില്‍ 1 മെയ് 20 വരെ ഇന്ത്യന്‍ ലങ്കാഡി ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ കുട്ടികള്‍ക്കുള്ള 50 ദിവസത്തെ ക്യാമ്പ് സെന്റ് ജോണ്‍സ് യൂ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. തങ്കച്ചന്‍ കോക്കാട്ട് ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍ക്കുക. മെയ്യ് 20 ന് വൈകുന്നേരം ടീം പുറപ്പെട്ട് 23 ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടീം മാനേജര്‍ തങ്കച്ചന്‍ കോക്കാട്ട്, കേരള സ്റ്റേറ്റ് ലങ്കാഡി അസോസിയേഷന്‍ സെക്രട്ടറി ഡോ.രജില സെല്‍വകുമാര്‍ എന്നിവര്‍ ടീമിനെ അനുഗമിക്കും.

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടിക്കു ദേശീയ പുരസ്‌കാരം

ഇരിട്ടി:ഉഡുപ്പിയില്‍ നടന്ന സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ദേശീയ സമ്മേളനത്തില്‍ ഇരിട്ടി ലീജിയന് പബ്ലിക് റിലേഷന്‍ ഇമ്പാക്ട് അവാര്‍ഡ് ലഭിച്ചു.ജനസംമ്പര്‍ക്ക ജന സേവന പദ്ധതികള്‍ നടത്തിയതിനും, അത് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനുമാണ് അവാര്‍ഡ് ലഭിച്ചത്.
പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണന്‍, സെക്രട്ടറി ജോയ് പടിയൂര്‍, ട്രഷറര്‍ വി എം നാരായണന്‍, അഡ്വ പി കെ ആന്റണി, എം വി അഗസ്റ്റിന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി

യുവതിയുടെ ഗർഭപാത്രത്തിനകത്തുനിന്ന് മൂന്നു കിലോ ഭാരം വരുന്ന മുഴ നീക്കം ചെയ്തു

കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. നൂതന സാങ്കേതികവിദ്യയും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ ഇന്നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. വയറു വീർത്തു വരികയും വയറിന്റെ അടിഭാഗത്ത് ഭാരം തോന്നിക്കുകയും ചെയ്തതിനെ തുടർന്നാണ് തായത്തെരു സ്വദേശിനിയായ യുവതി കിംസ് ആശുപത്രിയിൽ എത്തുന്നത് . ഡോ. ഹരിപ്രസാദിന്റെ നിർദ്ദേശപ്രകാരം യുവതിയെ സ്കാനിങ്ങിന് വിധേയയാക്കി. സ്കാനിങ്ങിലൂടെ ഗർഭപാത്രത്തിൽ വലിയ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ജനറൽ അനസ്തേഷ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അതോടൊപ്പം ഗർഭപാത്രവും നീക്കം ചെയ്തിട്ടുണ്ട്. ഗർഭപാത്രത്തിനകത്ത് നിന്ന് നീക്കം ചെയ്ത മുഴക്ക് ഏകദേശം മൂന്ന് കിലോ ഗ്രാമോളം തൂക്കം വരും ഡോ.ഹരി പ്രസാദ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.ഡോ. അഷ്ഫൽ ആണ് അനസ്തേഷ്യ നൽകിയത് .യുവതി സുഖം പ്രാപിച്ചു വരുന്നു .

പാലക്കാട് സൂര്യാഘാതം; 2 കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനല്‍ചൂടേറ്റ് കന്നുകാലികള്‍ ചത്തത്. പോസ്റ്റുമോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലില്‍ മേയാന്‍ വിട്ടിരുന്ന പശുക്കളാണ് ചത്തത്. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിരിക്കുകയാണ്. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക

രോഗങ്ങള്‍ ഉള്ളവര്‍11 മുതല്‍3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക

പരമാവധി ശുദ്ധജലം കുടിക്കുക

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം; മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് നിയമസഭയില്‍ റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി. പുനരധിവാസം വൈകുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട് കേസില്‍ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട് കേസിലാക്കിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി. എസ് എന്‍ കോളജിന് സമീപമുള്ള ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സിമിത്തേരിയ്ക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

പള്ളിയിലെ വാട്ടര്‍ പൈപ്പ്‌ലൈന്‍ പരിശോധിക്കുന്നതിനിടെയാണ് സ്യൂട് കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം ബാഗ് കണ്ടത്. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികൂടം മനുഷ്യന്റെ തന്നെയാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്. മനുഷ്യന്റെ തലയോട്ടിയും തുടയെല്ലുമാണ് കണ്ടെത്തിയിട്ടുള്ളത്. ബാഗിലുണ്ടായിരുന്ന മറ്റൊരു കവറില്‍ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. എല്ലാ അസ്ഥികളും സ്യൂട് കേസില്‍ അടുക്കിവെച്ചിരിക്കുന്ന രീതിയിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് വ്യക്തമാക്കി.

തൊട്ടപ്പുറത്ത് പൊതു റോഡാണ്. അവിടെ നിന്നും ആരെങ്കിലും പള്ളി വളപ്പിലേക്ക് ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. മാത്രവുമല്ല അസ്ഥികൂടം സ്ത്രീയുടെയോ പുരുഷന്റെയോ ആണോയെന്ന് കണ്ടെത്തിയിരിക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഫോറെന്‍സിക്കിന്റെ സംഘം സ്ഥലത്തെത്തി അസ്ഥികള്‍ കൊണ്ടുപോയതിന് ശേഷം വിശദമായി കാര്യങ്ങള്‍ പരിശോധിക്കും.

പള്ളിയിലെ കപ്യാര്‍ താമസിക്കുന്ന സ്ഥലത്തു വെള്ളം എത്താത്തതിനെ തുടര്‍ന്ന് പൈപ്പ് ലൈനിന്റെ തകരാറ് പരിശോധിക്കുന്നതിനിടെയാണ് ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തായി സ്യൂട് കേസില്‍ അസ്ഥികൂടം നിറച്ച നിലയില്‍ കണ്ടെത്തുന്നത്.

വേനല്‍ അവധിക്ക് അത്യാവശ്യമെങ്കില്‍ മാത്രം സ്പെഷ്യല്‍ ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശം

കണ്ണൂര്‍:ജില്ലയില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉഷ്ണകാല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകളുടെ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. പരീക്ഷ ഹാളുകളില്‍ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പ് വരുത്തണം. വേനല്‍ അവധി സമയങ്ങളില്‍ അത്യാവശ്യമെങ്കില്‍ മാത്രം സ്പെഷ്യല്‍ ക്ലാസുകള്‍ നടത്തുക, താപനിലയ്ക്കനുസരിച്ച് സമയക്രമം (11 മണി മുതല്‍ 3 മണി വരെ ഒഴികെ) പുന:ക്രമീകരിക്കണം. എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളില്‍ ഫാനുകളും, കൃത്യമായ വായു സഞ്ചാരവും ഉറപ്പുവരുത്തണം. ചൂട് കാഠിന്യമേറിയ സമയങ്ങളില്‍ ട്യൂഷന്‍ ക്ലാസ്സുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നടത്താതിരിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്ര ഈ സമയങ്ങളില്‍ പരമാവധി ഒഴിവാക്കുകയും ചെയ്യണം. ‘വാട്ടര്‍ ബെല്‍’ സമ്പ്രദായം മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണം. സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കണം. വിദഗ്ധരുടെ നിര്‍ദേശം പരിഗണിച്ച് വിദ്യാര്‍ഥികളില്‍ യൂണിഫോമുകളില്‍ ഷൂസ്, സോക്സ്, ടൈ തുടങ്ങിയവയില്‍ ഇളവ് നല്‍കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ട്രൈബല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കണമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ വികസന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

വേനല്‍ക്കാല ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള ഹ്രസ്വകാല, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. കുടിവെള്ളക്ഷാമം നേരിടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടപ്പിലാക്കണം. ജില്ലയിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ ‘റാപിഡ് ഫയര്‍ സേഫ്റ്റി ഓഡിറ്റ് സമയബന്ധിതമായി നടപ്പിലാക്കി സുരക്ഷ ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ഹെല്‍ത്ത് സെന്ററുകളിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വേനല്‍ക്കാല രോഗങ്ങളെ കുറിച്ചുള്ള ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കണം. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് തൊഴിലാളികളിലേക്ക് ഉഷ്തരംഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എത്തിക്കണമെന്ന് ലേബര്‍ ഓഫീസിന് നിര്‍ദേശം നല്‍കി. ജോലിസ്ഥലങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇതര ഭാഷകളില്‍ ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജലക്ഷാമം രൂക്ഷമായ അനുഭവപ്പെടുന്ന പ്രദേശങ്ങള്‍, കൃഷിയിടങ്ങള്‍ കണ്ടെത്തണമെന്ന് കൃഷിവകുപ്പിനോട് നിര്‍ദേശിച്ചു. ജലസേചനത്തിന് കണികാജലസേചനം പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റുന്ന കൃഷിയിടങ്ങളില്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുക. ഭൂഗര്‍ഭജല വിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറയ്ക്കുവാനും ജലസേചനത്തേക്കാള്‍ കുടിവെള്ളത്തിനു മുന്‍ഗണന നല്‍കേണ്ടതിനെ കുറിച്ചും കൃഷിക്കാരെ ബോധവല്‍ക്കരിക്കണം. കുടിവെള്ളക്ഷാമം നേരിടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടപ്പിലാക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജില്ലയില്‍ കണ്‍ട്രോള്‍ റും പ്രവര്‍ത്തനക്ഷമമാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിങ്ങളില്‍ സരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ഏറ്റവും രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കി. അത്യുഷ്ണ സമയങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, നവജാത ശിശു, മുലയൂട്ടുന്ന അമ്മമാര്‍, വനിതകള്‍, രോഗികള്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്കാന്‍ വനിതാ-ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ബോധവല്‍ക്കരണ ക്യാമ്പയിനും ആവശ്യമായ ശുദ്ധജലം, മരുന്നുകള്‍ തുടങ്ങിയവ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സാമൂഹിക നീതി വകുപ്പിനോട് നിര്‍ദേശിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണലും കുടിവെള്ളവും വീടുകളിലും ഫാമുകളിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൃഗസംരക്ഷണ വകുപ്പിനും വനത്തിലെ ജലസ്രോതസ്സുകള്‍, കാട്ടരുവി, പുഴ കുളങ്ങള്‍ തുടങ്ങിയവ വേനല്‍ക്കാല മുന്നോടിയായി വൃത്തിയാക്കുകയും പുനരുജീവിപ്പിക്കുകയും ചെയ്യാന്‍ വനം വന്യജീവി സംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കി.