Hivision Channel

latest news

ചിക്കന്‍ഗുനിയ;കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍േട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (11/04/2025) രാത്രി 08.30 മുതല്‍ നാളെ (12/04/2025) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളില്‍ നാളെ (12/04/2025) ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ആഗ്രയില്‍ വച്ച് നടത്തിയ അക്കാദമിക് മത്സരത്തില്‍ ഡോ.മരിയക്ക് രണ്ടാം സ്ഥാനം

ഇരിട്ടി:ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കണ്‍സര്‍വേറ്റീവ് ഡെന്റിസ്റ്ററി ആന്‍ഡ് എന്‌ഡോഡോണ്ടിക്‌സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഏപ്രില്‍ 4, 5, 6 തീയതികളില്‍ ആഗ്രയില്‍ വച്ച് നടത്തിയ അക്കാദമിക് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ടാണ് ഡോക്ടര്‍ മരിയ തന്റെ മികവ് തെളിയിച്ചത്

ഇരിട്ടി എടൂര്‍ സ്വദേശിനിയായ ഡോക്ടര്‍ മരിയ കൂര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിനെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്

ബിഡിഎസ് വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്

തന്റെ റിസര്‍ച്ച് പേപ്പര്‍ ‘ACTA SCIENTIFIC DENTAL SCIENCES’ എന്ന ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ പബ്ലിക്കേഷനിലൂടെ പ്രസിദ്ധീകരിച്ച് കൊണ്ട് തന്റെ റിസര്‍ച്ച് പാടവം വ്യക്തമാക്കിയ ഡോക്ടര്‍ മരിയ, രാജീവ് ഗാന്ധി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി 2023 നടത്തിയ ബിഡിഎസ് പരീക്ഷയില്‍ വിവിധ സബ്‌ജെക്ട്കളില്‍ റാങ്ക് കരസ്ഥമാക്കികൊണ്ട് തന്റെ പഠന മികവും തെളിയിച്ചിട്ടുണ്ട്

‘An Artistic Journey To Bethlehem ‘ എന്ന പേരില്‍ പുറത്തിറക്കിയ പെയിന്റിംഗ് സമാഹാരത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പ്രശസ്ത ചിത്രകാരി കൂടിയായഡോക്ടര്‍ മരിയ NBPGR കസ്റ്റോഡിയനായ ജോസ് മണലേലിന്റെയും അല്‍ഫോന്‍സയുടെയും മകളാണ്

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ.തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നീ 5 സബ്‌സിഡി ഇനങ്ങളുടെ വില സപ്ലൈകോ വില്പന ശാലകളില്‍ കുറയും. നാലു മുതല്‍ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങള്‍ക്ക് കുറയുക

വന്‍കടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വന്‍പയര്‍ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളില്‍ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സ്വര്‍ണവില 70,000ത്തിലേക്ക് കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനവാണുണ്ടായത്. മൂന്നുദിവസത്തിനിടെ മാത്രം സ്വര്‍ണവില പവന് 4160 രൂപയാണ് ഉയര്‍ന്നത്.

പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴ നല്‍കണം. ആറുവകുപ്പുകളിലാണ് ശിക്ഷ. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതും ഡി എന്‍ എ ടെസ്റ്റും ആംബുലന്‍സിന്റെ ജിപിഎസ് ട്രാക്കുമാണ് കേസില്‍ പ്രധാന തെളിവായത്. കായംകുളം സ്വദേശിയായ ആംബുന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

2020 സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫല്‍ പീഡിപ്പിച്ചത്. രോഗബാധിതയായ യുവതിയെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ മൈതാനത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി.

കനിവ് 108 ആംബുലന്‍സ് ഡ്രൈവറായിരുന്നു നൗഫല്‍. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി. തുടര്‍ന്ന് പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

മദ്രസ പാഠപുസ്തകവിതരണം നടത്തി

ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ചെടിക്കുളം യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചെടിക്കുളം ഖുവ്വത്തുല്‍ ഇസ്ലാം സുന്നി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ പാഠപുസ്തക വിതരണം സംഘടിപ്പിച്ചു. സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ട് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം നിര്‍വഹിച്ചു. സ്വദര്‍ മുഅല്ലിം സഅദ് ഷാമില്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. സുബൈര്‍ സഅദി ചാക്കാട് സന്ദേശ പ്രഭാഷണം നടത്തി. സജീര്‍ ഫാളിലി,യഹിയ പി,അബ്ദുല്‍ ഖാദര്‍ ഹാജി,നാസര്‍ ഹാജി,കാദര്‍കുട്ടി ഹാജി,ശിഹാബ് പി തുടങ്ങിയവര്‍ സംബന്ധിച്ചു

പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പേരാവൂര്‍:2025 വര്‍ഷത്തെ പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പേരാവൂര്‍ ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതയ്ക്കും 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കാവുന്നതാണ്.രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 ന് അവസാനിക്കു. താല്പര്യമുള്ളവര്‍ 790 260 73 45 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാര്‍ക്ക് നിയന്ത്രണം- ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിക്കും

ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഇന്‍സ്റ്റഗ്രാമിലും ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, പാരന്റല്‍ കണ്‍ട്രോള്‍ ഫീച്ചറുകളും ഉള്‍പ്പെടുന്നതാണ് ടീന്‍ അക്കൗണ്ട് ഫീച്ചര്‍.

ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ‘കിഡ്‌സ് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട്’, ചില്‍ഡ്രന്‍ ആന്‍ഡ് ടീന്‍ ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ യുഎസില്‍ നടക്കുന്നതിനിടെയാണ് മെറ്റയുടെ ഈ നീക്കം.

13 വയസിന് മുകളില്‍ പ്രായമുള്ളവരെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ടിക് ടോക്കും. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തില്‍ നിരന്തര വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നവരാണ് മെറ്റ. മെറ്റയ്ക്കും ടിക്ടോക്കിനും യൂട്യൂബിനുമെതിരെ ഇതിനകം നൂറിലേറെ കേസുകള്‍ നിലവിലുണ്ട്.

എന്താണ് ടീന്‍ അക്കൗണ്ട്?

കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് മെറ്റ ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

16 വയസിന് താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകള്‍. ഇവ ഡിഫോള്‍ട്ട് ആയി പ്രൈവറ്റ് അക്കൗണ്ടുകളായിരിക്കും. അപരിചിതരായ ആളുകള്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതിനും ഉള്ളടക്കങ്ങള്‍ കാണുന്നതിനും ഇതുവഴി നിയന്ത്രണം വരും. പുതിയതായി അക്കൗണ്ട് തുടങ്ങുന്ന 16 വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക്, മെസഞ്ചര്‍ അക്കൗണ്ടുകളും നേരത്തെ ഉപയോഗിക്കുന്ന അതേ പ്രായത്തിലുള്ളവരുടെ അക്കൗണ്ടുകളും ടീന്‍ അക്കൗണ്ടായി മാറും.

പരസ്പരം ഫോളോ ചെയ്യുന്നവരോട് മാത്രമേ ടീന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ചാറ്റ് ചെയ്യാനാവൂ. സെന്‍സിറ്റീവ് കണ്ടന്റ് നിയന്ത്രണം ശക്തമായിരിക്കും. അക്രമം, അശ്ലീലത, സൗന്ദര്യവര്‍ധക ചികിത്സകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കപ്പെടും. എക്‌സ്‌പ്ലോര്‍, റീല്‍സ് വിഭാഗങ്ങളിലും ഈ നിയന്ത്രണം കാണാം.

ഒരോ ദിവസവും ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ആപ്പ് ഉപയോഗം നിര്‍ത്താനുള്ള നോട്ടിഫിക്കേഷന്‍ പ്രദര്‍ശിപ്പിക്കും. രാത്രി പത്ത് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ സ്ലീപ്പ് മോഡ് ആക്ടിവേറ്റാവും. ഇത് രാത്രിയിലെ നോട്ടിഫിക്കേഷനുകളും മെസേജുകളും നിശബ്ദമാക്കും.

 ചരിത്രനിമിഷം; ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നതും ആദ്യമായാണ്. സിംഗപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കുകപ്പലാണ് എംഎസ്‌സി തുര്‍ക്കി. ഇതിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്രപാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്‌സി തുര്‍ക്കി.

എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്‌തേക്കും.