Hivision Channel

കേന്ദ്രവിഹിതം രണ്ട് വര്‍ഷമായി കുടിശ്ശിക; സംസ്ഥാനത്ത് ഒരു വിഭാഗത്തിന് ക്ഷേമപെന്‍ഷന്‍ ഇത്തവണയും തികച്ച് കിട്ടില്ല

രണ്ട് വര്‍ഷത്തെ കുടിശിക തീര്‍ത്ത് നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതോടെ ഇത്തവണയും സംസ്ഥാനത്തെ ഒരു വിഭാഗം പെന്‍ഷന്‍കാര്‍ക്ക് ക്ഷേമപെന്‍ഷന്‍ തികച്ച് കിട്ടാനിടയില്ല. കേന്ദ്ര വിഹിതം ചേര്‍ത്ത് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പല വിഭാഗങ്ങളിലായി 200 മുതല്‍ 500 രൂപയുടെ വരെ കുറവാണ് പെന്‍ഷന്‍ തുകയില്‍ ഉണ്ടാകുക. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ധനവകുപ്പ് അനുവദിച്ച തുക ജൂണ്‍ എട്ട് മുതല്‍ കിട്ടിത്തുടങ്ങും.

വാര്‍ധക്യ – വിധവാ – ഭിന്നശേഷി പെന്‍ഷന്‍ വിഭാഗങ്ങളിലായി 4.07 ലക്ഷം പേര്‍ക്കുള്ള പെന്‍ഷന്‍ തുക കേന്ദ്ര വിഹിതം കൂടി ചേരുന്നതാണ്. വിവിധ വിഭാഗങ്ങളിലായി 200 രൂപ മുതല്‍ 500 രൂപവരെയാണ് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതമായി നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക കൂടി ഉള്‍പ്പെടുത്തിയാണ് ഇത്രയും പേര്‍ക്ക് 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്നത്.

എന്നാല്‍ പെന്‍ഷന്‍ വിതരണത്തിന് കേന്ദ്രം നല്‍കേണ്ട 475 കോടിയോളം രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി കുടിശികയുണ്ട്. സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര വിഹിതം നേരിട്ട് നല്‍കാമെന്ന നിലപാടിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് വിതരണം ചെയ്ത്, ആ തുക കേന്ദ്രം കുടിശിക വരുത്തിയാല്‍ പ്രതിസന്ധി കാലത്ത് ഇരട്ടി ബാധ്യതയാകുമെന്ന ആശങ്കയാണ് സംസ്ഥാനത്തിനുള്ളത്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ധനമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭാഗത്ത് നിന്ന് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കുരുങ്ങി മൂന്ന് മാസത്തെ കുടിശികയായതിന് പുറകെയാണ് ഒരുമാസത്തേക്കുള്ള തുക അനുവദിച്ചത്. 64 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 950 കോടി രൂപ അനുവദിച്ചത് ജൂണ്‍ എട്ട് മുതല്‍ കിട്ടിത്തുടങ്ങും. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്ന് പോകുന്നത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ഇപ്പോഴും രണ്ട് മാസത്തെ കുടിശിക നല്‍കാനുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *