ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോര്‍ച്ചറിയില്‍ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങള്‍ക്ക് ഒന്നിലധികം ആളുകളെത്തിയപ്പോള്‍ മറ്റ് ചില മൃതദേഹങ്ങള്‍ക്ക് ആളുകള്‍ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികള്‍ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബക്കാരില്‍ നിന്ന് 57 ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
ഒഡിഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ കേസെടുത്തിരിക്കുന്നത് റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദര്‍ശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍വേ യിലെ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
ബാലസോര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ അട്ടിമറി എന്ന സംശയത്തെ തുടര്‍ന്നാണ്, റെയില്‍വേ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അട്ടിമറിയെ കുറിച്ച് പരാമര്‍ശമില്ല.
സിഗ്‌നല്‍ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടല്‍ എക്സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിന്‍ ലൈനിലേക്കാണ് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയിരുന്നതെന്നും വിയോജനകുറിപ്പില്‍ പറയുന്നു. അപകടം ഉണ്ടായ ലൂപ് ലൈനില്‍ ഗതാഗതം പുനസ്ഥാപിച്ചു. ദമ്ര തുറമുഖത്തു നിന്നുള്ള ചരക്ക് തീവണ്ടിയാണ് ആദ്യം സര്‍വീസ് നടത്തിയത്.