Hivision Channel

കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം; പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആദി ശേഖറിനെ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ കൊലപ്പെടുത്തിയത്.

സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മന:പ്പൂര്‍വ്വം ഇത്തരമൊരു ക്രൂരകൃത്യം നടത്തിയാളുടെ ലൈസന്‍സ് എന്നത്തേക്കുമായി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നതായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 30 നായിരുന്നു സംഭവം. ആദ്യഘട്ടത്തില്‍ സാധാരണ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതി മനപ്പൂര്‍വ്വം കൃത്യം നടത്തുകയായിരുന്നുവെന്ന് വ്യക്തമായത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *