Hivision Channel

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം; ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു

കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരനാണ് ഗൂളിക്കടവ് അരുണ്‍-സ്‌നേഹ ദമ്പതിമാരുടെ വീട്ടിലെത്തിയത്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

അരുണിന്റെ അച്ഛന്‍ അനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോട്ടത്തറ ആശുപത്രിയിലെത്തി കുഞ്ഞിന് അധിക ഡോസ് നല്‍കിയ ദിവസം ജോലിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധന്റെയും നഴ്‌സിന്റെയും ഫാര്‍മിസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി.

തിങ്കളാഴ്ചയാണ് കുഞ്ഞിന് അപസ്മാരവും പനിയുമായി കോട്ടത്തറ ആശുപത്രിയിലെത്തിയത്. അപസ്മാരത്തിനുള്ള ഗുളിക അഞ്ച് മില്ലിഗ്രാമാണ് ഡോക്ടര്‍ കുഞ്ഞിന് കൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നത്. രണ്ടുദിവസം കഴിഞ്ഞ് മരുന്ന് ഫാര്‍മസിയില്‍നിന്ന് വാങ്ങി നല്‍കുന്നതിന് നഴ്‌സ് കുറിച്ച് നല്‍കി. ഇതുപ്രകാരം ഫാര്‍മസിയില്‍നിന്ന് ഗുളിക വാങ്ങിയപ്പോള്‍ 10 മില്ലിഗ്രാം ഗുളികയാണ് കുഞ്ഞിന് നല്‍കിയത്. നഴ്‌സ് ഒരു ഗുളിക കൊടുക്കാനും സ്‌നേഹയോട് പറഞ്ഞു. ഈ ഗുളിക കൊടുത്തതും കുഞ്ഞിന് ബോധം നഷ്ടപ്പെട്ടു. പിന്നീട് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ബന്ധുക്കളോട് വിവരം തിരക്കിയപ്പോഴാണ് ബോധം നഷ്ടപ്പെട്ടത് അധിക ഡോസ് നല്‍കിയതുകൊണ്ടാണെന്ന് അറിഞ്ഞത്. കുഞ്ഞിന്റെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് പകരം 72 വയസുള്ളയാളുടെ റിപ്പോര്‍ട്ടും നല്‍കിയതായാണ് പരാതി.

Leave a Comment

Your email address will not be published. Required fields are marked *