Hivision Channel

ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും

ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും.

ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആണ് ആദ്യ പരിഗണന. കല്‍പ്പറ്റയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നറുക്കെടുപ്പ് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആര്‍.കേളുവും ടി.സിദ്ധിഖ് എംഎല്‍എയും ഉള്‍പ്പെടുന്ന സംഘം ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു.

അതേസമയം വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് ജീവനോപാധി നല്‍കിവരുന്നത് നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നല്‍കുന്നത്. ധനസഹായം ജൂണ്‍ വരെയോ വീട് നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

ഡിസംബര്‍വരെ 656 കുടുംബത്തിലെ 1185 ആളുകള്‍ക്ക് 9000 രൂപ വീതം ജീവനോപാധി നല്‍കിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കില്‍ മൂന്ന് പേര്‍ക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഡിസംബര്‍ വരെ നീട്ടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *