Hivision Channel

Kerala news

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്:വിഎഫ്സി വ്യാഴാഴ്ച മുതല്‍

പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഇതര പാര്‍ലമെണ്ട് മണ്ഡലങ്ങളില വോട്ടര്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കുന്ന വോട്ടര്‍ ഫെസിലിറ്റി സെന്റര്‍ (വിഎഫ്സി) വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കുന്ന സെന്ററുകളില്‍ ഏപ്രില്‍ 18,19,20 തീയതികളില്‍ വിഎഫ്സി പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒമ്പതിന് മുമ്പ് അപേക്ഷ നല്‍കിയവരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം വോട്ടിങ്ങിനായി ലഭ്യമായിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റ് ലഭ്യമായവരെ എസ്എംഎസ് വഴി വിവരം അറിയിക്കും. https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റിലും ഈ പേര് വിവരം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വിഎഫ്സിയില്‍ ഏപ്രില്‍ 18ന് വോട്ട് രേഖപ്പെടുത്താനാകൂയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ഇക്കാര്യം ജീവനക്കാർ പരിശോധിച്ച് ഉറപ്പു വരുത്തണം.ഏപ്രില്‍ ഒമ്പതിനകം അപേക്ഷ സമര്‍പ്പിച്ച മലപ്പുറം, തൃശൂര്‍, പാലക്കാട്, വയനാട്, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ വോട്ടര്‍മാരായ 776 പേരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം ലഭ്യമായിരിക്കുന്നത്. അതിനുശേഷം ഏപ്രില്‍ 15 വരെ അപേക്ഷ നല്‍കിയവരുടെ ബാലറ്റുകള്‍ അടുത്ത ഘട്ടത്തില്‍ എത്തും. പോളിങ്ങ് ഡ്യൂട്ടി ഒഴികെ മറ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ജീവനക്കാര്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഏപ്രില്‍ 22,23,24 തീയതികളില്‍ വോട്ടിങ്ങിന് സൗകര്യം ഒരുക്കുക.പോസ്റ്റല്‍ ബാലറ്റിന് ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ളവര്‍ അവസാന ദിവസത്തിലേക്ക് കാത്ത് നില്‍ക്കാതെ അപേക്ഷകള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ ഒന്‍മ്പത് വരെ 992 അപേക്ഷകള്‍ മറ്റ് ജില്ലകളിലേക്ക് അയച്ചു. അതിനു ശേഷം ഏപ്രില്‍ 15 വരെ ലഭിച്ച 750 അപേക്ഷകളും ബന്ധപ്പെട്ട ജില്ലകളിലേക്ക് അയച്ചു.

കെഎസ്ആര്‍ടിസിക്ക് റെക്കോഡ് കളക്ഷന്‍; ഏപ്രില്‍ 15ലെ വരുമാനം 8.57 കോടി രൂപ

കെഎസ്ആര്‍ടിസിക്ക് റെക്കോഡ് കളക്ഷന്‍. ഏപ്രില്‍ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകള്‍ നിരത്തിലിറങ്ങി. മറികടന്നത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ നേട്ടം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കി സര്‍വീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്.

ഒറ്റപ്പെട്ട സര്‍വീസുകള്‍, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാര്‍ഥി കണ്‍സഷന്‍ റൂട്ടുകള്‍ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീര്‍ഘദൂര റൂട്ടുകളിലും അഡീഷണല്‍ സര്‍വീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വര്‍ദ്ധിക്കാതെ കെഎസ്ആര്‍ടിസി നേട്ടം ഉണ്ടാക്കിയത്.

എന്നാല്‍ തിരക്കേറിയ ദീര്‍ഘദൂര ബസ്സുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തിരക്കനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിച്ചു. ഇത്തരത്തില്‍ ഏതാണ്ട് 140 സര്‍വീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളില്‍ ക്രമീകരിച്ചതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്; സംസ്ഥാനത്ത് 2.5 ലക്ഷം പേര്‍ക്ക് പരീശീലനം നല്‍കി

മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി ആവിഷ്‌കരിച്ച ‘വണ്‍ ഹെല്‍ത്തിന്റെ’ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് കേരളയാണ്. ഇതോടൊപ്പം നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചും ആരംഭിച്ചു. ജില്ലകളിലും വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഏകാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.

പകര്‍ച്ചവ്യാധി പ്രതിരോധം മുന്നില്‍ കണ്ട് ഏകോരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിശദമായ മാര്‍ഗരേഖ തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നതിന് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ പ്ലാനിംഗ് വര്‍ക് ഷോപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയില്‍ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഏകാരോഗ്യത്തിനായി സംസ്ഥാന തലത്തില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത്.

ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം. മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് മൃഗങ്ങളുടേയും പ്രകൃതിയുടേയും നിരീക്ഷണം വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്. വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജില്ലാ മെന്റര്‍മാര്‍, കമ്മ്യൂണിറ്റി മെന്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതുകൂടാതെയാണ് രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കിയത്.

മിത്ത് വേഴ്‌സസ് റിയാലിറ്റി ;വ്യാജ പ്രചരണങ്ങള്‍ തടയാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിത്ത് വേഴ്‌സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസിലാക്കാന്‍ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും. mythvsreality.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസിലാക്കാനാവുമെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍ പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യാജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയും സൈറ്റില്‍ കാണാം. വസ്തുതകള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി, മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അ

ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ഹര്‍ജി; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി

കോണ്‍ക്രീറ്റിങ്ങിനായി കുതിരാന്‍ ഇടതുതുരങ്കം അടച്ചതിനാല്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. വാണിയമ്പാറ സ്വദേശി ജോര്‍ജ് ഫിലിപ്പാണ് ഹര്‍ജി നല്‍കിയത്.

ആറുവരിപ്പാതയിലെ ടോള്‍ തുകയില്‍ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രക്കാണെന്ന് വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദേശീയപാത അതോറിറ്റിയില്‍നിന്ന് മറുപടി ലഭിച്ചിരുന്നു. ഈ രേഖയുള്‍പ്പെടെ ഹര്‍ജിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വീസ് റോഡ് പൂര്‍ത്തിയാകാത്തത്, ചാല്‍ നിര്‍മാണത്തിലെ പ്രശ്നങ്ങള്‍, വഴിവിളക്കുകള്‍, നടപ്പാതകള്‍, സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യത്തിലും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ജനുവരിയിലാണ് കോണ്‍ക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചത്. വലതുതുരങ്കത്തിലൂടെ ഒറ്റവരിയായാണ് ഇരുദിശകളിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത്. യാത്ര സുഗമമല്ലാതായതോടെ ടോള്‍നിരക്ക് കുറക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ടോള്‍ കമ്പനി അധികൃതര്‍ പരിഗണിച്ചില്ല.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധയിടങ്ങളില്‍ ഇടവിട്ട് മഴ പെയ്തിരുന്നുവെങ്കിലും വടക്കന്‍ ജില്ലകളിലേക്ക് മഴയെത്തിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ മഴ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്.

23 ഇനം നായകളുടെ ഇറക്കുമതിയും,വില്‍പ്പനയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട് വീലര്‍ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പടുവിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടല്‍.ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്.

ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടന്നില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിരോധന ഉത്തരവ് പുറത്തിറക്കിയത്.

പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം, ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളില്‍ ആകെ 950 സ്ഥാനര്‍ഥികളാണ് മത്സരിക്കുന്നത്.

എന്താണ് മോക്ക്പോള്‍

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക്പോള്‍ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്പോള്‍ പ്രക്രിയ ആരംഭിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്പ്ലേ എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാര്‍ട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തുന്നു. അതിന് ശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക്പോള്‍ നടത്തുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.

ഇതിന് ശേഷം യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക്പോള്‍ ഫലം മായ്ക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ‘ക്ലിയര്‍ ബട്ടണ്‍’ അമര്‍ത്തുന്നു. തുടര്‍ന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്‌പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍ ബട്ടണ്‍’ അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്‌മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുക.

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം ഇന്ന്

കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡെക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍-ബംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാണ് യാത്ര. രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്സ്പ്രസ് (നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും. ഉദയ് എക്സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കിലോ മീറ്റര്‍ കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും