Hivision Channel

latest news

ലോക്‌സഭ തിരഞ്ഞെടുപ്പ്;പോളിങിന് ജില്ല സജ്ജം

കണ്ണൂര്‍:

ഏപ്രില്‍ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ജനറല്‍ ഒബ്സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിങ്, ചിലവ് നിരീക്ഷക ആരുഷി ശര്‍മ, പൊലീസ് നിരീക്ഷന്‍ സന്തോഷ് സിങ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്ജെന്റേഴ്സുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.

ജില്ലയില്‍ 1866 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങ് ഡ്യൂട്ടിക്കായി റിസര്‍വ്വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ്ങ് ബൂത്തില്‍ ഒരുപ്രിസൈഡിങ്ങ് ഓഫീസറും മൂന്ന് പോളിങ്ങ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്‌സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ട്. ഇവര്‍ക്കെല്ലാം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന്റെ തുടര്‍ച്ചയായി പരീക്ഷയും നടത്തി.

അവശ്യ സര്‍വീസ് വോട്ടിംഗിനായി റിസര്‍വ് ഉള്‍പ്പെടെ 48 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ റിസര്‍വ് ഉള്‍പ്പെടെ 55 പേരെയും ആര്‍.ഒ വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ 45 പേരെയുമാണ് നിയോഗിച്ചത്. വീട്ടിലെ വോട്ടിംഗിനായി 28 ടീമുകളിലായി 140 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കലക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിനായി 120 മോണിറ്ററിംഗ് സ്റ്റാഫിനെയും 15 ടെക്‌നിക്കല്‍ സ്റ്റാഫിനെയും നിയമിച്ചിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 22 എം സി സി സ്‌ക്വാഡുകളും രണ്ട് ജില്ലാതല ടീമുമാണ് പ്രവര്‍ത്തിക്കുന്നത്. അവയിലാകെ 162 പേരാണ് ഉള്ളത്.
ചെലവ് നിരീക്ഷണത്തിനായി ജില്ലയില്‍ 13 അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഓഫീസര്‍മാരാണ് ഉള്ളത്. അക്കൗണ്ടിംഗ് ടീമില്‍ 24 പേരും ഫ്‌ളയിങ് സ്‌ക്വാഡില്‍ 165 പേരും സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീമില്‍ 495 പേരും വീഡിയോ സര്‍വ്വലയന്‍സ് ടീമില്‍ 33 പേരും വീഡിയോ വ്യൂയിങ് ടീമില്‍ 22 പേരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലാകെ തിരഞ്ഞെടുപ്പിന്റെ പോളിങ് ഉള്‍പ്പടെയുള്ള വിവിധ ജോലികള്‍ക്കായി 10611 ജീവനക്കാരെയാണ് നിയോഗിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍

ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്റെ എണ്ണത്തിന്റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവ സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്ത് വിതരണം നടത്തി.
തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ മെറ്റീരിയലുകളും നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ എത്തിച്ചിട്ടുണ്ട്. 25ന് 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ്ങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും.

ബൂത്തിലെ സജ്ജീകരണങ്ങള്‍

വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും തടസ്സ രഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകള്‍ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനികളില്‍ പോളിങ് ബൂത്തിന്റെ വിവിരങ്ങള്‍, പോളിങ് ഏരിയ, സ്ഥാനാര്‍ഥി പട്ടിക, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, ബി എല്‍ ഒ എന്നിവരുടെ പേര് വിവരങ്ങള്‍, മറ്റ് വോട്ടര്‍ ഫെസിലിറ്റേഷന്‍ പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉണ്ടാകും. തണല്‍, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ പന്തല്‍ ഒരുക്കും.

ഭിന്നശേഷി സൗഹൃദം

തിരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്നശേഷി വയോജന സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ്സ് കഴിഞ്ഞ മുതിര്‍ന്നപൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് എസ്പിസി, എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. അന്ധരും കാഴ്ച പരിമിതരുമായവര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ വി എം, വി വി പാറ്റ് വോട്ടിംഗ് യന്ത്രം ബൂത്തുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ഗണന ലഭിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകും. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ വാഹനസൗകര്യവും വീല്‍ ചെയറുകളും ലഭ്യമാക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍ വരുന്ന ഘട്ടത്തില്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖാന്തിരം മെഡിക്കല്‍ കിറ്റുകള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ലഭ്യമാക്കും. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.

വള്‍ണറിബിള്‍ പോളിങ്ങ് സ്റ്റേഷനുകള്‍ 121,
ക്രിട്ടിക്കല്‍ 418

ജില്ലയില്‍ വള്‍ണറിബിള്‍ പോളിങ്ങ് സ്റ്റേഷനുകള്‍ 121 ആണ്. 220 പോളിങ്ങ് ലൊക്കേഷനുകളിലായി 418 പോളിങ്ങ് സ്റ്റേഷനുകള്‍ ക്രിട്ടിക്കലായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ അധിക സുരക്ഷയും മൈക്രോ ഒബ്സര്‍വര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. റൂറല്‍ ജില്ലയില്‍ 12 ഉം സിറ്റിയില്‍ ഒമ്പതുമായി ആകെ ജില്ലയില്‍ 21 കമ്പനി കേന്ദ്ര സായുധ പൊലീസ് സേന തിരഞ്ഞെടുപ്പ് സുരക്ഷക്കായി എത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ഇവരുടെ സാന്നിധ്യമുണ്ടാവും. ഇതിനുപുറമേ കേരള പൊലീസും തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രംഗത്തുണ്ടാകും.

പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി

പോളിങ്ങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.

അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. സഹായി വോട്ടറാകാന്‍ 18 വയസ്സു പൂര്‍ത്തിയായ ആളാകണം. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വോട്ട് ചെയ്യുന്നതിന് മുമ്പായി സഹായിയില്‍ നിന്നു പ്രഖ്യാപനം ഒപ്പിട്ട് വാങ്ങും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക. നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

മുഴുവന്‍ ബൂത്തിലും വെബ്കാസ്റ്റിങ്

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

മാതൃകാ പെരുമാറ്റചട്ട ലംഘനം, ചെലവുകണക്കുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ജില്ലയില്‍ 66 സ്‌ക്വാഡുകളാണ് രംഗത്തുള്ളത്. ഇതുവരെ 58760 അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന് കീഴിലുള്ള സ്‌ക്വാഡുകള്‍ ഇതുവരെ 20.5 ലക്ഷം രൂപയും 29 ലിറ്റര്‍ മദ്യവും 23 മൊബൈല്‍ ഫോണുകളും മൂന്ന് പാക്കറ്റ് ഗുഡ്കയും പിടികൂടിയിട്ടുണ്ട്. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇത്തവണവയും തെരഞ്ഞെടുപ്പ് നടത്തുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിനും കൗണ്ടിങ്ങ് സെന്ററിനുമായി ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്ററാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

കേരളത്തില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്റെ പരസ്യ പ്രചാരണം കേരളത്തില്‍ ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടില്‍ മൂന്ന് മുന്നണികളും ആവേശത്തിന്റെ കൊടുമുടിയിലെത്തും എന്നുറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുന്ന അവസാന 48 മണിക്കൂറില്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടു.

എന്തൊക്കെ ശ്രദ്ധിക്കണം…

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കും. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പൊലീസിന്റെയും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെയും കര്‍ശന പരിശോധ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും.

ഐഡി കാര്‍ഡ് കയ്യിലില്ലെങ്കില്‍ ഈ രേഖകള്‍ കൊണ്ട് വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് 26 ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ്(എപിക്) ആണ്. എന്നാല്‍ ഈ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ചുവടെ പറയുന്ന ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

ആധാര്‍ കാര്‍ഡ്
എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
ഡ്രൈവിംഗ് ലൈസന്‍സ്
പാന്‍ കാര്‍ഡ്
ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്)

വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി

വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

സുപ്രീം കോടതി വ്യക്തത തേടിയ വിഷയങ്ങള്‍ ഇവയാണ്:

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?
മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?
ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര?
വോട്ടിങ് മെഷീന്‍ സീല്‍ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ?
ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ?
അതേസമയം, ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിശദമായ വിധി ഉണ്ടാകുമെന്ന സൂചനയും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നല്‍കി.

മുഴുവന്‍ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരു കൃത്രിമവും കാണിക്കാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍, ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചു; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. എറണാകുളം സബ്‌കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി നടപടി. ഏഴ് കോടി മുടക്കിയിയിട്ട് ലാഭവിഹിതം നല്‍കിയില്ലെന്ന് പരാതി. പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണിന്റെയും അക്കൗണ്ടുകളാണ് മരവിപ്പിക്കുക. നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണു ഹര്‍ജി.

ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആര്‍ടിസിയിലെ ബ്രീത്ത് അനലൈസര്‍ പരിശോധന തുടരും

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ക്കും കര്‍ശന നടപടികള്‍ക്കും ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തുന്ന ഇന്‍ഡോക്‌സിക്കേഷന്‍ പരിശോധനയില്‍ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവാണുണ്ടാകുന്നത്. കെഎസ്ആര്‍ടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്

ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്ന് കെഎസ്ആര്‍ടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കവും മാന്യമായ പെരുമാറ്റവും ഏറെ പ്രാധാന്യമേറിയതാണ്. അതുകൊണ്ടുതന്നെ പൊതുഗതാഗത മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ കൃത്യനിര്‍വഹണത്തിനിടയില്‍ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ 07.04.2024 മുതല്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് ടീം സ്‌പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാം ആരംഭിച്ചിരുന്നു. തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി.സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ മോശക്കാരാക്കുവാനോ, അവരെ പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുവാനോ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയതല്ല ഇത്തരം ഒരു നടപടി. ഗതാഗത മേഖലയില്‍ പ്രത്യേകിച്ച് പൊതു ഗതാഗത മേഖലയില്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്തമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

അതിഥി തൊഴിലാളി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി

ഇരിട്ടി:ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഐസിടിസി തലശേരി,
ടിബി യൂണിറ്റ് ഇരിട്ടി എന്നിവയുടെ സഹകരണത്തോടെ മാടത്തിയില്‍, വിളമന
എന്നിവടങ്ങളില്‍ അതിഥി തൊഴിലാളി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനോജ് കുറ്റിയാനി, അഹര്‍
നാഥ്, സന്തോഷ്‌കുമാര്‍, അബ്ദുള്ള, നിമിഷ, ശ്രുതി എന്നിവര്‍ പങ്കെടുത്തു.

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. സംഘത്തില്‍ സി പി മൊയ്തീനും. മുടി നീട്ടി വളര്‍ത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂര്‍ മുമ്പാണ് സംഘം എത്തിയത്.

ഇവരുടെ കൈവശം തോക്കുകള്‍ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷന്‍ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകള്‍ എത്തിയത്.

നേരത്തെ ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയില്‍ എത്തിയത്. നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലമാണ് വയനാട്. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരത്തില്‍ കൊട്ടിക്കലാശത്തിന് മാര്‍ഗനിര്‍ദേശം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ പരിസമാപ്തിയായ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 22ന് കണ്ണൂര്‍ അസി.പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.എല്‍ ഡി എഫ് ജാഥ ബുധനാഴ്ച വൈകിട്ട് 4.15 ന് പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച് ഐ ഒ സി വഴി റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം റോഡ് വഴി 4.45 മണിക്ക് പ്ലാസ്സ ജംങ്ഷനില്‍ എത്തി മുഴുവന്‍ പ്രവര്‍ത്തകരും കടന്നു പോയതിനു ശേഷം റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ്, യോഗശാല ജംങ്ഷനിലെത്തി സ്റ്റേഡിയം കോര്‍ണര്‍ വഴി 5.30ന് കാല്‍ടെക്സ്, കെ എസ് ആര്‍ ടി സി പരിസരത്ത് എത്തി ആറ് മണിക്ക് സമാപിക്കും. യോഗശാല റോഡില്‍ നിന്ന് അഞ്ച് മണിക്ക് യു ഡി എഫ് ജാഥ കാര്‍ഗില്‍ ജംങ്ഷന്‍ ഭാഗത്തേക്ക് കടന്നു പോയതിനു ശേഷം മാത്രമേ എല്‍ ഡി എഫ് ജാഥ സ്റ്റേഡിയം കോര്‍ണര്‍ ഭാഗത്തേക്ക് കടക്കുകയുള്ളു.ബി ജെ പി ജാഥ 4.45 ന് പ്രഭാത് ജംങ്ഷനില്‍ നിന്നാരംഭിച്ച് ഫോര്‍ട്ട് റോഡ് വഴി പ്ലാസ ജംങ്ഷനില്‍ അഞ്ച് മണിക്ക് എത്തി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍ വഴി 5.30ന ്പഴയ ബസ് സ്റ്റാന്റിലെത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും പ്ലാസ ജംങ്ഷനില്‍ എല്‍ ഡി എഫ് ജാഥ മുഴുവനും 4.45 നുള്ളില്‍ കടന്നു പോയി 15 മിനുട്ടിനു ശേഷം മാത്രമേ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു എന്നും തീരുമാനിച്ചു.യു ഡി എഫ് ജാഥ 3.15ന് കണ്ണൂര്‍ സിറ്റി ഭാഗത്ത് നിന്നും ആരംഭിച്ച് ചേമ്പര്‍ ഹാള്‍, ഗാന്ധി സര്‍ക്കിള്‍ സ്റ്റേഡിയം കോര്‍ണര്‍ വഴി അഞ്ച് മണിക്ക് മുമ്പായി യോഗശാല ജംങ്ഷന്‍ കടന്ന് കാര്‍ഗില്‍ ജംങ്ഷന്‍ പോലീസ് ക്ലബ് താവക്കര ഐഒസി വഴി റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം റോഡ് വഴി 5.30 ന് എസ്ബിഐ ജംങ്ഷനില്‍ എത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും തീരുമാനമായി .കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ജാഥയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് അനുവദനീയമല്ല. ജാഥയില്‍ പങ്കു ചേരുന്ന ഇരു ചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ അനുവദനീയമല്ല.കൊട്ടിക്കലാശത്തിന് മുന്നണികള്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ പ്രകടനത്തോടൊപ്പം മാത്രമേ പ്രചരണ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പാടുള്ളു.കൂടാതെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് 24ന് ഉച്ചക്ക് മൂന്ന് മണി മുതല്‍ ആറ് മണി വരെ കണ്ണൂര്‍ നഗരത്തില്‍ – പ്രഭാത് ജംങ്ഷന്‍, എസ് ബി ഐ ജംങ്ഷന്‍, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ്, യോഗശാല റോഡ്, സ്റ്റേഡിയം കോര്‍ണര്‍, കാല്‍ടെക്സ്, ചേമ്പര്‍ ഹാള്‍, താവക്കര, ഐഒസി എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളൊഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. 24ന് ഉച്ചക്കു ശേഷം അത്യാവശ്യ വാഹനങ്ങള്‍ മാത്രം നഗരത്തില്‍ പ്രവേശിക്കാവൂ എന്നും, പുതിയതെരു ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ തെക്കീ ബസാര്‍ ധനലക്ഷ്മി താണ വഴി തിരിച്ചു വിടുന്നതാണെന്നും പോലീസ് അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്;48 മണിക്കൂര്‍ ഡ്രൈഡേ.സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ മദ്യ നിരോധനം. സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂര്‍) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.