Hivision Channel

latest news

ചേമ്പര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണപണയ വായ്പ ആരംഭിച്ചു

പേരാവൂര്‍:ചേമ്പര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണപണയ വായ്പ ആരംഭിച്ചു.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി കെ എം ബഷീര്‍,വര്‍ക്കിംഗ് പ്രസിഡന്റ് വി കെ വിനേശന്‍,മുന്‍ട്രഷറര്‍ പ്രമോദ്,സെക്രട്ടറി അശ്വതി കാനാത്തായി എന്നിവര്‍ സംസാരിച്ചു.

നിപ; ഹൈറിസ്‌ക് പട്ടികയില്‍ 101 പേര്‍, തിരുവനന്തപുരത്തെ 4 പേര്‍ സമ്പര്‍ക്ക പട്ടികയില്‍, മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

നിപ വൈറസ് ബാധയെ തുടര്‍ന്ന് 14കാരന്‍ മരിച്ച സാഹചര്യത്തില്‍ ഇന്ന് 13 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 350 പേരാണുള്ളത്. ഹൈറിസ്‌ക് പട്ടികയില്‍ 101 പേരുണ്ട്. 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. മലപ്പുറത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരത്തെ നാല് പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയില്‍ ഇതേ സമയം ഇവര്‍ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്. മലപ്പുറം തുവ്വൂരില്‍ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകള്‍ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും.

അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചു.

ശക്തമായകാറ്റില്‍ മലയോരത്ത് വ്യാപക നാശനഷ്ടം

പേരാവൂര്‍:തിങ്കളാഴ്ച 12 മണിയോടെ വീശിയടിച്ചകാറ്റില്‍ മലയോരത്ത് വ്യാപക നാശനഷ്ടം.തൊണ്ടിയില്‍ കുറുമ്പുറത്ത് ജോമിഷിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു.പേരാവൂര്‍ തെരുവത്ത് തേക്ക് മരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു.കണിച്ചാര്‍ ചന്ദമാംകുന്നില്‍ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.കുനിത്തലമുക്കില്‍ കൃഷി ഭവന് മുന്നില്‍ മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി .

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് ഒരുക്കി വയനാട്

ഇന്ന് എത്ര മഴപെയ്തു, എത്ര മഴപെയ്യും… ഈ ആഴ്ചയിലോ? വയനാട്ടിലിരുന്നാണ് ഇതത്രയും ചിന്തിക്കുന്നതെങ്കില്‍ ഉത്തരംകിട്ടാന്‍ എളുപ്പമാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ‘ഡി.എം. സ്യൂട്ട്’ എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്പോ തുറന്നാല്‍ മതി. ഓരോ പഞ്ചായത്തിലും പെയ്ത മഴയുടെ വിശദാംശങ്ങള്‍ മാപ്പും മറ്റു സചിത്രവിവരങ്ങളും സഹിതമുണ്ടാകും.

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റാണ് വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്. കളക്ടറേറ്റിലുള്‍പ്പെടെ വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ച ഇരുനൂറിലധികം മഴമാപിനികളിലൂടെ ദൈനംദിനം ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്, അപഗ്രഥിച്ച് വിദഗ്ധരുടെ സഹായത്തോടെയാണ് വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും വിവരങ്ങള്‍ നല്‍കുന്നത്.

ജില്ലയുടെ വ്യത്യസ്ത ഭൂഘടനയനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാസ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. സംവിധാനത്തിലൂടെ ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകള്‍ നല്‍കാനാകും. മഴമാപിനികള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമാകുന്നതിനാല്‍ വേഗത്തില്‍ മഴമാപ്പ് ക്രമീകരിക്കാനാകും.

ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് ചുവപ്പ്, ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനുമാകും. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാനും സാധിക്കും. 600 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബലപ്രദേശമായി കണക്കാക്കും.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

വെബ്സൈറ്റ്: www.dmsuite.kerala.gov.in

തൃശൂര്‍ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 11.30-ഓടെയാണ് പൂച്ചട്ടി ഗ്രൗണ്ടിന് സമീപത്തെ റോഡില്‍ സതീഷിനെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റതായിരിക്കുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇതോടെയാണ് സതീഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതാണെന്ന് വ്യക്തമായത്.

മലങ്കര വര്‍ഗീസ്, ഗുണ്ടാനേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്. സതീഷിനെ കൊലപ്പെടുത്തിയവരും ഇയാള്‍ ഉള്‍പ്പെട്ട പലകേസുകളിലും കൂട്ടുപ്രതികളാണ്.

കഴിഞ്ഞദിവസം ബാറില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ സതീഷും സുഹൃത്തുക്കളായ പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഇതുസംബന്ധിച്ച് സംസാരിക്കാനായി ഇവര്‍ സതീഷിനെ കാണാനെത്തി. തുടര്‍ന്ന് വീണ്ടും തര്‍ക്കമുണ്ടായെന്നും സതീഷിനെ വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് പോലീസ് നല്‍കുന്നവിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി.പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും അധികൃതരെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

ഹൈറിസ്‌കിലുള്ള 13പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിക്കുന്നത്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്. നിലവില്‍ 350 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്. 68 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുവരെ രോഗ ലക്ഷണങ്ങളില്ല. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കും.

നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010
0483-2732050
0483-2732060
0483-2732090

പുതിയ റൂട്ട് മാപ്പ്;

ജൂലൈ 11

വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍, പാണ്ടിക്കാട് (7.18AM-8.30AM-തിരിച്ച് വീട്ടില്‍

ജൂലൈ 12

വീട് (7.50AM)- ഓട്ടോയില്‍ ഡോ. വിജയന്‍ ക്ലിനിക്കിലേക്ക് (ക്ലിനിക്കില്‍-8.00AM-8.30AM)-
ഓട്ടോയില്‍ തിരിച്ച് വീട്ടിലേക്ക്.

ജൂലൈ 13

വീട്-ഓട്ടോയില്‍ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയില്‍), (8.30AMto 8.45 AM-കാഷ്യാലിറ്റിയില്‍),
(8.45AM to 9.50AM- നിരീക്ഷണ മുറി), (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാന്റീന്‍)

ജൂലൈ 14

വീട്ടില്‍

ജൂലൈ 15

വീട്-ഓട്ടോയില്‍ പികെഎം ഹോസ്പിറ്റല്‍ (7.15AM to 7.50 AM- കാഷ്വാലിറ്റി), (7.50AM t0 6.20PM- ആശുപത്രി മുറി),
ആംബുലന്‍സില്‍ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM).
മൗലാന ഹോസ്പിറ്റല്‍ (6.50 PM to 8.10OPM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആര്‍ഐ മുറി), (8.50PM to 9.15PM-എമര്‍ജെന്‍സി വിഭാഗം)
ജൂലൈ 15ന് രാത്രി 9.15 മുതല്‍ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു.

ജൂലൈ 17

ജൂലൈ 17ന് രാത്രി 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറി.
ജൂലൈ 17ന് രാത്രി 8.20 മുതല്‍ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവില്‍.
ജൂലൈ 19ന് വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.

നിപ ബാധ: മലപ്പുറത്തെ തുടർനടപടികൾക്കായി അവലോകനയോ​ഗം ഇന്ന്; ഐസിഎംആര്‍ സംഘം കോഴിക്കോട്ട്

മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർ നടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 6 പേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധന ഫലം നെഗറ്റീവാണ്. 330 പേരാണ് കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 101 പേർ ഹൈറിസ്ക് പട്ടികയിലാണ് ഉൾപെട്ടിട്ടുള്ളത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം തുടരുകയാണ്.നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികില്‍സ തുടങ്ങിയവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേർന്ന് പ്രവര്‍ത്തിക്കും. നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട 68കാരനെ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു. സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കുന്നതിന് മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തും. ഇതോടെ വേഗത്തില്‍ ഫലം ലഭ്യമാക്കാൻ സാധിക്കും.

കൂട്ടുപുഴയിൽ വൻ എം ഡി എം എ വേട്ട.

230 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് സ്വദേശി എക്സൈസിന്റെ പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്.

ഒരാൾക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, സ്രവം പരിശോധനയ്ക്ക് അയച്ചു

നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.മരിച്ച കുട്ടിയുമായി ഇയാൾക്ക് നേരിട്ട് സമ്പർക്കമില്ല.അതേ സമയം മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി . 

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. 

അർജുനെ തെരയാന്‍ സൈന്യമെത്തി; ഷിരൂരിൽ ബെലഗാവിയില്‍ നിന്നും 40 അംഗ കരസേന; രക്ഷാദൗത്യം കൂടുതൽ ഊർജിതമാകും

കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തി. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകിട്ടാണ് മണ്ണിനടിയില്‍ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറില്‍ നിന്നും ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.   

രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുന്‍റെ നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ആറു നാളായിട്ടും അർജുനെ കണ്ടെത്താൻ ആകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അർജുൻ്റെ കുടുംബം രാത്രിയോടെ ആകെ തളർന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.

ഇന്നലെ രാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് നാട്ടുകാർ  ഇന്ന് കണ്ണാടിക്കലിൽ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ചെറുപ്പം മുതൽ അർജുനുമായി ഏറെ ബന്ധമുള്ള അയൽക്കാർക്കും മണിക്കൂറുകൾ എണ്ണിയുള്ള ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത് വലിയ വേദനയാണ്. 

രക്ഷാപ്രവർത്തനത്തിന് കരസേനയെ നിയോഗിക്കണമെന്നും സന്നദ്ധരായ നാട്ടുകാരെ ഉൾപ്പെടെ അവിടേക്ക് പോകാൻ അനുവദിക്കണമെന്നുമായിരുന്നു കുടുംബത്തിൻറെ ആവശ്യം. കരസേന എത്തുന്ന കാര്യം വൈകിട്ടോടെ സ്ഥിരീകരിച്ചിരുന്നു. പ്രതീക്ഷ നശിക്കുകയാണെന്നും നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്നുമായിരുന്നു അർജുന്റെ മാതാവ് ഒടുവിൽ പ്രതികരിച്ചത്. അപ്പോഴും പ്രതീക്ഷ കൈവിടാതെ മകനെ ചേർത്തുപിടിച്ച് അർജുന്‍റെ ഫോൺ നമ്പറുകളിലേക്ക് മാറിമാറി വിളിക്കുകയാണ് ഭാര്യ കൃഷ്ണപ്രിയ.