Hivision Channel

കൊല്ലത്ത് മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും;കുട്ടിയുടെ തുടര്‍ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും

കൊല്ലത്ത് മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ തുടര്‍ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു.

കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കള്‍ മദ്യപിക്കുന്നതിനിടയില്‍ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്.

കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി.

രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ പിതാവ് മുരുകനെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മദ്യലഹരിയില്‍ കുട്ടിയെ വലിച്ചെറിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മുന്‍പും കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുരുകന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *