Hivision Channel

കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികള്‍

കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികള്‍. മുംബൈയില്‍ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വര്‍ധന. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഇടപെടാത്തതില്‍ പ്രതിഷേധത്തിലാണ് പ്രവാസി മലയാളികള്‍.

നാട്ടിലേക്ക് വര്‍ഷാവര്‍ഷം അവധിക്ക് എത്തുന്ന പ്രവാസികള്‍ ഓണവും ആഘോഷിച്ച് ഗള്‍ഫിലെ സ്‌കൂള്‍ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്. ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നത് സെപ്തംബര്‍ ആദ്യവാരത്തിലാണ്. സെപ്തംബര്‍ ഒന്നാം തീയതിയിലെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുമ്പോഴാണ് പ്രവാസികളുടെ കണ്ണ് തള്ളിപ്പോകുന്നത്. മുംബൈയില്‍ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ഒമാന്‍ എയറിന്റെ ടിക്കറ്റുണ്ട്. എന്നാല്‍, തിരുവനന്തപുരത്തുനിന്ന് നോക്കിയപ്പോള്‍ റിയാദിലേക്ക് എയര്‍ അറേബ്യ 78, 972 രൂപയാണ് ഈടാക്കുന്നത്. അതായത് മുംബൈയും കേരളവും തമ്മില്‍ ഗള്‍ഫിലേക്ക് ആറിരട്ടിയിലധികം രൂപയുടെ വര്‍ധന. ദുബായിലേക്ക് സെപ്തംബര്‍ ഒന്നിനത്തെ ടിക്കറ്റിന് എമറൈറ്റ്‌സ് 72,143 രൂപയും റിയാദിലേക്കുള്ള ടിക്കറ്റിന് എത്തിഹാദ് 70,426 രൂപയും ഈടാക്കുന്നു. എയര്‍ ഇന്ത്യ മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് 24,979 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, കേരളത്തില്‍ നിന്ന് ദുബായിലേക്ക് 47,662 രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്.

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം യുപിഎ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാന്‍ വിമാനക്കമ്പനികള്‍ക്ക് വിട്ടുനല്‍കിയതാണ് ഈ നിരക്ക് വര്‍ധനവിന് കാരണം. പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്ക് വര്‍ധന ഉണ്ടാകുമ്പോഴും വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. നമ്മുടെ നാട്ടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളാകട്ടെ ഇതൊന്നും കണ്ടമട്ട് നടിക്കുന്നുമില്ല.

Leave a Comment

Your email address will not be published. Required fields are marked *