Hivision Channel

ലോക്‌സഭ തിരഞ്ഞെടുപ്പ്;പോളിങിന് ജില്ല സജ്ജം

കണ്ണൂര്‍:

ഏപ്രില്‍ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ജനറല്‍ ഒബ്സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിങ്, ചിലവ് നിരീക്ഷക ആരുഷി ശര്‍മ, പൊലീസ് നിരീക്ഷന്‍ സന്തോഷ് സിങ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്ജെന്റേഴ്സുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.

ജില്ലയില്‍ 1866 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങ് ഡ്യൂട്ടിക്കായി റിസര്‍വ്വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ്ങ് ബൂത്തില്‍ ഒരുപ്രിസൈഡിങ്ങ് ഓഫീസറും മൂന്ന് പോളിങ്ങ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്‌സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ട്. ഇവര്‍ക്കെല്ലാം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന്റെ തുടര്‍ച്ചയായി പരീക്ഷയും നടത്തി.

അവശ്യ സര്‍വീസ് വോട്ടിംഗിനായി റിസര്‍വ് ഉള്‍പ്പെടെ 48 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ റിസര്‍വ് ഉള്‍പ്പെടെ 55 പേരെയും ആര്‍.ഒ വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ 45 പേരെയുമാണ് നിയോഗിച്ചത്. വീട്ടിലെ വോട്ടിംഗിനായി 28 ടീമുകളിലായി 140 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കലക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിനായി 120 മോണിറ്ററിംഗ് സ്റ്റാഫിനെയും 15 ടെക്‌നിക്കല്‍ സ്റ്റാഫിനെയും നിയമിച്ചിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 22 എം സി സി സ്‌ക്വാഡുകളും രണ്ട് ജില്ലാതല ടീമുമാണ് പ്രവര്‍ത്തിക്കുന്നത്. അവയിലാകെ 162 പേരാണ് ഉള്ളത്.
ചെലവ് നിരീക്ഷണത്തിനായി ജില്ലയില്‍ 13 അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഓഫീസര്‍മാരാണ് ഉള്ളത്. അക്കൗണ്ടിംഗ് ടീമില്‍ 24 പേരും ഫ്‌ളയിങ് സ്‌ക്വാഡില്‍ 165 പേരും സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീമില്‍ 495 പേരും വീഡിയോ സര്‍വ്വലയന്‍സ് ടീമില്‍ 33 പേരും വീഡിയോ വ്യൂയിങ് ടീമില്‍ 22 പേരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലാകെ തിരഞ്ഞെടുപ്പിന്റെ പോളിങ് ഉള്‍പ്പടെയുള്ള വിവിധ ജോലികള്‍ക്കായി 10611 ജീവനക്കാരെയാണ് നിയോഗിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍

ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്റെ എണ്ണത്തിന്റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവ സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്ത് വിതരണം നടത്തി.
തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ മെറ്റീരിയലുകളും നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ എത്തിച്ചിട്ടുണ്ട്. 25ന് 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ്ങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും.

ബൂത്തിലെ സജ്ജീകരണങ്ങള്‍

വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും തടസ്സ രഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകള്‍ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനികളില്‍ പോളിങ് ബൂത്തിന്റെ വിവിരങ്ങള്‍, പോളിങ് ഏരിയ, സ്ഥാനാര്‍ഥി പട്ടിക, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, ബി എല്‍ ഒ എന്നിവരുടെ പേര് വിവരങ്ങള്‍, മറ്റ് വോട്ടര്‍ ഫെസിലിറ്റേഷന്‍ പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉണ്ടാകും. തണല്‍, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ പന്തല്‍ ഒരുക്കും.

ഭിന്നശേഷി സൗഹൃദം

തിരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്നശേഷി വയോജന സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ്സ് കഴിഞ്ഞ മുതിര്‍ന്നപൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് എസ്പിസി, എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. അന്ധരും കാഴ്ച പരിമിതരുമായവര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ വി എം, വി വി പാറ്റ് വോട്ടിംഗ് യന്ത്രം ബൂത്തുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ഗണന ലഭിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകും. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ വാഹനസൗകര്യവും വീല്‍ ചെയറുകളും ലഭ്യമാക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍ വരുന്ന ഘട്ടത്തില്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖാന്തിരം മെഡിക്കല്‍ കിറ്റുകള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ലഭ്യമാക്കും. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.

വള്‍ണറിബിള്‍ പോളിങ്ങ് സ്റ്റേഷനുകള്‍ 121,
ക്രിട്ടിക്കല്‍ 418

ജില്ലയില്‍ വള്‍ണറിബിള്‍ പോളിങ്ങ് സ്റ്റേഷനുകള്‍ 121 ആണ്. 220 പോളിങ്ങ് ലൊക്കേഷനുകളിലായി 418 പോളിങ്ങ് സ്റ്റേഷനുകള്‍ ക്രിട്ടിക്കലായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ അധിക സുരക്ഷയും മൈക്രോ ഒബ്സര്‍വര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. റൂറല്‍ ജില്ലയില്‍ 12 ഉം സിറ്റിയില്‍ ഒമ്പതുമായി ആകെ ജില്ലയില്‍ 21 കമ്പനി കേന്ദ്ര സായുധ പൊലീസ് സേന തിരഞ്ഞെടുപ്പ് സുരക്ഷക്കായി എത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ഇവരുടെ സാന്നിധ്യമുണ്ടാവും. ഇതിനുപുറമേ കേരള പൊലീസും തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രംഗത്തുണ്ടാകും.

പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി

പോളിങ്ങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.

അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. സഹായി വോട്ടറാകാന്‍ 18 വയസ്സു പൂര്‍ത്തിയായ ആളാകണം. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വോട്ട് ചെയ്യുന്നതിന് മുമ്പായി സഹായിയില്‍ നിന്നു പ്രഖ്യാപനം ഒപ്പിട്ട് വാങ്ങും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക. നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

മുഴുവന്‍ ബൂത്തിലും വെബ്കാസ്റ്റിങ്

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

മാതൃകാ പെരുമാറ്റചട്ട ലംഘനം, ചെലവുകണക്കുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ജില്ലയില്‍ 66 സ്‌ക്വാഡുകളാണ് രംഗത്തുള്ളത്. ഇതുവരെ 58760 അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന് കീഴിലുള്ള സ്‌ക്വാഡുകള്‍ ഇതുവരെ 20.5 ലക്ഷം രൂപയും 29 ലിറ്റര്‍ മദ്യവും 23 മൊബൈല്‍ ഫോണുകളും മൂന്ന് പാക്കറ്റ് ഗുഡ്കയും പിടികൂടിയിട്ടുണ്ട്. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇത്തവണവയും തെരഞ്ഞെടുപ്പ് നടത്തുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിനും കൗണ്ടിങ്ങ് സെന്ററിനുമായി ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്ററാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *