Hivision Channel

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാള്‍ വകുപ്പില്‍ ജോലിയില്‍ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്താക്കുന്നതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡിഎംഇയോടും പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിലിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിഎംഇ നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ചില വിവരങ്ങള്‍ മാത്രമാണ് അറിയിച്ചത്. വിശദമായ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഡിഎംഇ അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിന് കാരണം റിപ്പോര്‍ട്ടിലെ അവ്യക്തയാണ്. കൈക്കൂലി കൊടുത്തുവെന്ന് പരസ്യമായി പറഞ്ഞിട്ടും അന്വേഷണത്തിലും നടപടിയിലും കാലതാമസമുണ്ടാകുന്നു. അതുകൊണ്ടാണ് അന്വേഷണത്തിന് അഡി. ചീഫ് സെക്രട്ടറിയെ തന്നെ ചുമതലപ്പെടുത്തിയത്. ആരോഗ്യ പ്രിന്‍സിപ്പില്‍ സെക്രട്ടറി അന്വേഷണത്തിന് നേരിട്ട് പരിയാരത്ത് എത്തും.

പെട്രോള്‍ പമ്പിന്റെ അപേക്ഷകന്‍ പ്രശാന്തന്‍ ആണോ എന്ന് അറിയില്ല. സംഭവത്തിന് ശേഷം അയാള്‍ ജോലിക്ക് വരുന്നില്ല. നവീന്‍ ബാബുവിനെ ഞാന്‍ വിദ്യാര്‍ത്ഥി കാലം മുതല്‍ അറിയാവുന്ന അയാളാണ്. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. നവീന്റെ കുടുംബത്തോട് നീതി ചെയ്യും. പ്രശാന്തന്‍ സര്‍ക്കാരിന്റെ ശമ്പളം വാങ്ങിക്കില്ല. അതില്‍ ഒരു ആശയക്കുഴപ്പവും ഇല്ല. നവീന്‍ ബാബുവിന്റെ കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ല. പാര്‍ട്ടി സെക്രട്ടറി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *