
കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടൽ. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മലവെള്ള പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. 2019ൽ ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്.ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് ഉരുൾപ്പൊട്ടിയത്. വീടുകൾക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ഉരുൾപ്പൊട്ടിയെത്തിയ പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. ആളപായമില്ല.ഇടുക്കിയിൽ വിവിധ മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുൾപ്പൊട്ടിയതായി സംശയമുണ്ട്. കനത്ത മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ട്രാവലർ അടക്കമുള്ള വാഹനങ്ങൾ ഒഴുകിപോയിരുന്നു. കല്ലാർ ഡാമിലെ ജലനരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.














