Hivision Channel

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍

ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ കാര്‍ഡ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റലാകുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങള്‍
ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ ഇ. എസ് പുതിയ കണ്‍സഷന്‍ കാര്‍ഡ് പ്രാബല്യത്തില്‍ വരുന്ന കാര്യം വിശദീകരിച്ചത്.

ആദ്യമായി അതാത് വിദ്യാഭ്യാസ സ്ഥാപനം
മോട്ടോര്‍ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് (MVD Leads) എന്ന വെബ്‌സൈറ്റില്‍ കയറി സ്ഥാപനം രജിസ്റ്റര്‍ ചെയ്യണം. ഇതിനുശേഷം ആ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി എംവിഡി ലീഡ്‌സ് എന്ന ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു,
മൊബൈല്‍ നമ്പറും പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് കാര്‍ഡിന് അപേക്ഷിക്കണം.
വിദ്യാര്‍ത്ഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അപ്പ്രൂവ് ചെയ്ത ശേഷം ആര്‍.ടി.ഒയ്ക്ക് ഫോര്‍വേഡ് ചെയ്യും. ആര്‍.ടി.ഒ തലത്തില്‍ കൂടി പരിശോധിച്ച് അര്‍ഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കുക.

വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സേവ് ചെയ്തു യാത്രവേളയില്‍ ബസ് കണ്ടക്ടറെ കാണിക്കാം. അല്ലെങ്കില്‍ പ്രിന്റ് ഔട്ട് എടുത്തും യാത്രവേളയില്‍ ഉപയോഗിക്കാം.

കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിദ്യാര്‍ത്ഥിയുടെ പാസ്
യഥാര്‍ത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാന്‍ കഴിയും. വിദ്യാര്‍ത്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്‌സ്, കാര്‍ഡിന്റെ കാലാവധി, ആര്‍.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ എല്ലാ വിവരങ്ങളും കാര്‍ഡില്‍ ഉണ്ടാകും.

പുതിയ കാര്‍ഡ് പ്രാബല്യത്തില്‍ വരാന്‍ മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അത്രയും സമയം നിലവിലെ രീതിയില്‍ തന്നെ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം.

ഏതെങ്കിലും വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കണ്‍സഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥാപനത്തിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അറിയിച്ചു.

ബസുകള്‍ സ്‌കൂള്‍ സ്റ്റോപ്പില്‍ കൃത്യമായി നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റണം. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കും.

സ്‌കൂള്‍ കുട്ടികള്‍ സ്റ്റോപ്പില്‍ ബസ് കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോള്‍ ഒരു അധ്യാപകനെ അവിടെ നിയമിക്കണം. തിരക്കുള്ള, പ്രധാന ബസ് സ്റ്റോപ്പുകളില്‍ പോലീസിന്റെ സാന്നിധ്യവും ഉണ്ടാകണം.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായ അവധി ദിവസങ്ങളില്‍ യൂണിഫോമില്‍ ബസില്‍ കയറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുവദിക്കണമെന്നും കലക്ടര്‍ നിഷ്‌കര്‍ഷിച്ചു.

കണ്‍സെഷന്‍ സംബന്ധിച്ചു ബസുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം പ്രിന്‍സിപ്പലിനെ അറിയിക്കുകയും പ്രിന്‍സിപ്പല്‍ ഇക്കാര്യം ആര്‍.ടി.ഒയില്‍ അറിയിക്കുകയുമാണ് വേണ്ടത്.

സ്റ്റാന്‍ഡില്‍ സീറ്റുകള്‍ നിറയുന്നത് വരെ വിദ്യാര്‍ത്ഥികളെ കയറ്റാതെ മഴയത്തും വെയിലത്തും കാത്തുനിര്‍ത്താന്‍ പാടില്ല. വിദ്യാര്‍ത്ഥികളെ ഷെഡ്ഡില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ഘട്ടം ഘട്ടമായി തിരക്കനുസരിച്ചു ബസുകളില്‍ കയറ്റണമെന്ന് ആര്‍.ടി.ഒ നിര്‍ദേശിച്ചു.

രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ ആണ് കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്ന സമയം. വിദ്യാര്‍ത്ഥി ബസില്‍ കയറുന്ന സമയം നോക്കിയാണ് ഇത് കണക്കാക്കുക.

നമ്മുടെ കുട്ടികള്‍ ആണ് എന്ന പരിഗണനയോടെ വേണം വിദ്യാര്‍ത്ഥികളോട് ഇടപെടാനെന്ന് ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.

അസി. കളക്ടര്‍ എസ് സ്വാതി, കണ്ണൂര്‍ ഡി.ഇ.ഒ ദീപ വി, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, ജില്ലാ ബസ് ഓപറേറ്റേഴ്‌സ്, പാരലല്‍ കോളേജ് അസോസിയേഷന്‍, പോലീസ്, എം.വി.ഡി ഓഫീസ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *