Hivision Channel

Kerala news

ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു

കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പൊട്ടയില്‍, ജീജ ജോസഫ്, ഉഷ അശോക് കുമാര്‍, പഞ്ചായത്തംഗം പി.സി തോമസ്, പേരാവൂര്‍ ബ്ലോക്ക് ഐ.ഇ.ഒ കെ അഖില്‍, കേരള ബാങ്ക് മാനേജര്‍ സൂസി കുര്യക്കോസ്, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ശ്രീധന്യ, കാനറ ബാങ്ക് മാനേജര്‍ ജീവന്‍ എന്നിവര്‍ പങ്കെടുത്തു.

വനംവകുപ്പിലെ ദിവസ വേതനക്കാര്‍ക്ക് ശമ്പളമില്ലാതായിട്ട് അഞ്ചുമാസം

അഞ്ചു മാസമായി ശമ്പളമില്ലാതെ വനംവകുപ്പിലെ ദിവസ വേതനക്കാര്‍. വാച്ചര്‍, ഡ്രൈവര്‍, ക്ലറിക്കല്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ശമ്പളം ലഭിച്ചിട്ടില്ല. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരില്‍ ആദിവാസികളുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്. ഇതില്‍ പണമില്ലാതായതാണു പ്രതിസന്ധിക്കു കാരണം. മൂവായിരത്തോളം ദിവസവേതനക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയിലാകട്ടെ 98 ദിവസ വേതനക്കാരും. ഇതില്‍ കൊട്ടിയൂര്‍, ആറളം, മണത്തണ, കണ്ണവം എന്നീ സെക്ഷനുകളില്‍ മാത്രം 30 തിലധികം ദിവസ വേതനക്കാരുണ്ട്. കഴിഞ്ഞ അഞ്ച് മാസക്കാലമായി ഇവര്‍ക്ക് ശമ്പളം ലഭിക്കാതെയായതോടെ ദുരിതത്തിലായി. വിവിധ തസ്തികകളില്‍ 675 മുതല്‍ 900 രൂപവരെയാണ് ഇവരുടെ ദിവസവേതനം. പണമില്ലാത്തതിനാല്‍ വനംവകുപ്പ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. വനം വകുപ്പ് വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഫോറസ്റ്റ് സ്റ്റേഷനുകളുടെ ചെലവുകള്‍ എന്നിവയ്ക്കുള്ള തുകയും ഇതേ ഫണ്ടില്‍ നിന്നാണെടുക്കുന്നത്. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കയ്യില്‍ നിന്നാണ് വാഹനങ്ങളുടെ ഇന്ധനച്ചെലവു കണ്ടെത്തുന്നത്. ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് കടമെടുത്തു ചെലവഴിച്ച ശേഷം പ്രൊട്ടക്ഷന്‍ ബജറ്റ് ഹെഡില്‍ ഫണ്ട് വരുമ്പോള്‍ തിരിച്ചടയ്ക്കാമെന്നിരിക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന ആക്ഷേപമാണു വനംവകുപ്പ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.

കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

കൊട്ടിയൂര്‍: സ്‌പെഷ്യല്‍ പ്ലാസ്റ്റിക്ക് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ചുങ്കക്കുന്ന്, നീണ്ടുനോക്കി, അമ്പായത്തോട്, മന്ദംചേരി, ഇരട്ടത്തോട് എന്നീ സ്ഥലങ്ങളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് സന്തോഷ് തടത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, വി.ഇ.ഒ രാജേഷ്, റിജു ആര്‍, സൈനുദ്ദീന്‍ എം എന്നിവര്‍ പങ്കെടുത്തു.

ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു

കണിച്ചാര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ വൈശാഖ്, ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ പി.ജെ രേഖ, കുഞ്ഞനന്ദന്‍, പേരാവൂര്‍ ബ്ലോക്ക് ഐ.ഇ.ഒ കെ അഖില്‍, വ്യവസായ വകുപ്പ് ഇന്റേണ്‍ ടി.വി വൈശാഖ് എന്നിവര്‍ സംബന്ധിച്ചു.

മണത്തണ, പേരാവൂര്‍ ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

മണത്തണ: പേരാവൂര്‍ ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. 2 കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടി കൂടി. പഞ്ചായത്ത് സെക്രട്ടറി സി ഹനീഫ, അസി.സെക്രട്ടറി ജോഷ്വ, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ വി.പി ബാബുരാജ്, ജെ.എച്ച്.ഐ കെ.ആര്‍ വത്സല, അക്കൗണ്ടന്റ് ജയപ്രകാശ്, ഒ.ജി രാജേഷ്, ശ്രീകല, മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഡോ. ഷിനിയെ അനുമോദിച്ചു

ഉളിയില്‍: വനിത സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഷിനിയെ അനുമോദിച്ചു. പ്രസിഡണ്ട് ഐ ജാനകി ഉദ്ഘാടനം ചെയ്തു. വി മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപ ഷാജി, ലാലി, മാധവി, ഗീത, ലസിതകുമാരി,
എന്‍.കെ സുരഫി എന്നിവര്‍ സംസാരിച്ചു.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നു

പേരാവൂര്‍: സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. ദിവസങ്ങളോളമായി ലിറ്ററ് കണക്കിന് വെള്ളം പാഴാകാന്‍ തുടങ്ങിയിട്ടും അധികൃതര്‍ പരിഹാരം കാണുന്നില്ല.

ബ്ലോക്ക്തല കര്‍ഷക സഭ 2022-23

പേരാവൂര്‍: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂര്‍, പേരാവൂര്‍ ബ്ലോക്ക് കാര്‍ഷിക വിജ്ഞാന വ്യാപന പദ്ധതി ബ്ലോക്ക്തല കര്‍ഷക സഭ 2022-23 പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍ അധ്യക്ഷത വഹിച്ചു. ആത്മ കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പി.വി ശൈലജ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈഥിലി രമണന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രേമി പ്രേമന്‍, മൃഗസംരക്ഷണ വകുപ്പിലെ പദ്ധതി വിശദീകരണം ഡോ. സിന്ധു പി.ആന്‍ നിര്‍വഹിച്ചു. മഞ്ജു കെ.പി, പേരാവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജശ്രീ പി, കാവ്യാ ബാബു എന്നിവര്‍ സംസാരിച്ചു.

വാക്‌സിനെടുക്കാന്‍ വിമുഖത പാടില്ല; പേവിഷബാധ മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം, ആരോഗ്യമന്ത്രി

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിച്ചു വരികയാണ്. പേവിഷബാധയ്ക്കുള്ള വാക്സിനെടുത്തിട്ടും മരണങ്ങളും തുടര്‍ക്കഥയാകുന്നു. ഈ സാഹചര്യത്തില്‍ പേവിഷബാധ നിയന്ത്രിക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നുമുള്ള കടി വര്‍ധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചെന്ന് മന്ത്രി വ്യക്തമാക്കി. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ വാക്‌സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ
വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. നേരിയ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഇന്നലെ രണ്ട് തവണയായി 400 രൂപയാണ് വര്‍ദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ രണ്ട് തവണയായി 50 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ ആകെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,930 രൂപയാണ്.