ഡോക്ടര്‍ വന്ദന കൊലക്കേസില്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം തടയുന്നതില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. അതേ സമയം അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘം പോലീസ് സര്‍ജന്റെ അടക്കം മൊഴി രേഖപ്പെടുത്തി.
ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ സാജന്‍ മാത്യു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പോലീസിനും സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉള്ളത്.സംഭവം തടയുന്നതില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍.
ഹൗസ് സര്‍ജന്മാരെ കൂടാതെ ഡോക്ടര്‍മാരേയും സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ സന്ദീപിനെ ചികിത്സിച്ച സമയത്ത് രണ്ട് ഡോക്ടര്‍മാരുടേയും സാന്നിധ്യമുണ്ടായിരുന്നില്ല. ഇവര്‍ക്ക് ജാഗ്രത കുറവുണ്ടായി. ഗുരുതര പരിക്ക് പറ്റിയ വന്ദനയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുന്‍പ് പ്രാഥമിക ചികിത്സ നല്‍കിയിരുന്നില്ല. സംഭവം നേരിടുന്നതില്‍ പോലീസിനും ഗുരുതര വീഴ്ച്ചയുണ്ടായി. അക്രമം നടക്കുമ്പോള്‍ പോലീസ് പുറത്തേക്ക് ഓടിയെന്നും സ്വയം രക്ഷയ്ക്കായി കതക് പുറത്ത് നിന്ന് അടയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രതി അത്യാഹിത വിഭാഗത്തിനുള്ളില്‍ കടന്ന് അക്രമണം തുടരാന്‍ ഇടയാക്കിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആശുപത്രിയിലെ മറ്റ് സുരക്ഷ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ല. ആശുപത്രിയില്‍ സുരക്ഷയ്ക്കായി വിമുക്തഭടന്മാരെ നിയോഗിക്കണമെന്ന് നിര്‍ദേശത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
അതേസമയം, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ പേരുടെ മൊഴി എടുത്തു. സന്ദീപിനെ പരിശോധിച്ച പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ വിദഗ്ധരുടേയും മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. വന്ദനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി പോലീസ് സര്‍ജന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്.