Hivision Channel

പ്രതിസന്ധികളില്‍ തളരാതെ നമ്മുടെ നാടിനെ നവകേരളമാക്കി മാറ്റാം; മുഖ്യമന്ത്രി

പ്രതിസന്ധികളില്‍ തകരാതെയും തളരാതെയും നമ്മുടെ നാടിനെ നവകേരളമാക്കി മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സ് പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരെന്തു സമീപനം സ്വീകരിച്ചാലും നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ കൂടുതല്‍ വേഗതയോടെ പ്രവര്‍ത്തിക്കും. ജനങ്ങളുടെ പിന്തുണയാണ് കേരള മന്ത്രിസഭയുടെ കരുത്ത്. അതാണ് നവകേരള സദസ്സിലെ ജനപ്രവാഹത്തിലൂടെ കാണാനാകുന്നത്. മികച്ച വികസനത്തിലൂടെ ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ തോതിലേക്ക് കേരളത്തെ ഉയര്‍ത്താനാകും.
2016ല്‍ അധികാരമേറ്റെടുത്ത സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനാണ് ശ്രമിച്ചത്. കേരളത്തെ പുരോഗതിയിലേക്ക് കുതിപ്പിക്കാനാകുന്നുവെന്ന ഉറച്ച വിശ്വാസം ജനങ്ങളിലുണ്ടായി. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ആ സര്‍ക്കാറിന് കഴിഞ്ഞു. നടക്കില്ലെന്ന് കണക്കാക്കിയ പലപദ്ധതികളും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ജനങ്ങളുടെ ഈ വിശ്വാസമാണ് സര്‍ക്കാരിന് തുടര്‍ഭരണം സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പിന്തുണയും സഹകരണവും നേടി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്.
ദേശീയപാത വികസനം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു. മുന്‍സര്‍ക്കാരുകള്‍ കൃത്യസമയത്ത് ഭൂമിയേറ്റെടുക്കല്‍ നടത്താത്തതിനാല്‍ 5500 കോടിയിലധികം രൂപ സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കാന്‍ കേന്ദ്രത്തിന് നല്‍കേണ്ടിവന്നു. ദേശീയപാത വികസനത്തില്‍ 25 ശതമാനവും കേരളത്തിന്റെ ഫണ്ടാണ്. പശ്ചാത്തല സൗകര്യങ്ങള്‍ വലിയ തോതില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയപാത വികസനത്തോടൊപ്പം തന്നെ മലയോര, തീരദേശ ഹൈവേകളുടെ പ്രവൃത്തികളും നടക്കുന്നു. പതിനായിരം കോടിയുടെ പ്രവൃത്തികളാണ് ഇതില്‍ നടക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയ്. വ്യവസായങ്ങള്‍ക്ക് അടക്കം ഇന്ധനമായി ഗെയ്ല്‍പൈപ്പ് ലൈന്‍ പൈപ്പ് പദ്ധതിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രിമാരായ അഡ്വ. ജി ആര്‍ അനില്‍, എം ബി രാജേഷ്, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വന്‍ ജനാവലിയാണ് നവകേരള സദസ്സിനായി പയ്യന്നൂരിലെത്തിയത്. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. സംരംഭകരുടെ പ്രദര്‍ശന വിപണന മേളയും സജ്ജമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *