Hivision Channel

അനുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് നിഗമനം, ചുവന്ന ബൈക്കിൽ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആഭരണങ്ങളും മറ്റും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പൊലീസ് അന്വേഷണം. ഇയാൾ നേരത്തെ പോക്കറ്റടിക്കേസുകളിൽ ഉൾപ്പെട്ടയാളെന്നാണ് വിവരം.

അനുവിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.  ചൊവ്വാഴ്ചയാണ് പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടിൽ 26 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഭരണങ്ങള്‍ നഷ്ടമായത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ പൊലീസ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അനുവിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കാലുതെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് അനുവിന‍്റെ ബന്ധുവായ ദാമോദരൻ നേരത്തെ വ്യക്തമാക്കിയത്. മുങ്ങി മരണമെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ.

എന്നാൽ കാലുതെന്നി വെള്ളത്തിൽ വീണതാകാമെന്ന സാധ്യതയെ പാടെ തള്ളിക്കളയുകയാണ് അനുവിന്റെ ബന്ധുക്കൾ. മുട്ടിന് താഴെ മാത്രമാണ് തോട്ടിൽ വെള്ളമുണ്ടായിരുന്നത്. ദേഹത്തുണ്ടായിരുന്ന ചെയിനും പാദസരവുമടക്കമുള്ള ആഭരണങ്ങളെവിടെയെന്നതുമാണ് ദുരൂഹത കൂട്ടുന്നത്. തിങ്കളാഴ്ച രാവിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയശേഷമാണ് അനുവിനെ കാണാതായത്. പിന്നീട് പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടിൽ അർധനഗ്നയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്‍റെ പഴ്സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *