Hivision Channel

ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണ-മൃഗശാല-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളില്‍ മാത്രമാണ് രോഗം പകരുക. എങ്കിലും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാനാണ് പന്നികളെ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പന്നിപ്പനി ബാധിച്ച ഇടങ്ങളില്‍ നിന്ന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലി നിരക്കില്‍ വായ്പ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചാണ് പന്നിപ്പനി പടരുന്നത് തടഞ്ഞത്. ക്ഷീര കര്‍ഷക സംഘങ്ങളില്‍ നല്‍കുന്ന ഒരു ലിറ്റര്‍ പാലിന് നാല് രൂപ വെച്ച് ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും  മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
കണിച്ചാര്‍ പഞ്ചായത്തിലെ 247 പന്നികളെയായിരുന്നു ഉന്മൂലനം ചെയ്തിരുന്നത്. ഏഴു ദിവസത്തിനം തന്നെ സര്‍ക്കാരിന് നഷ്ടപരിഹാര തുകയും നല്‍കാനായി. കര്‍ഷകരായ പി എ മാനുവല്‍, ജോമി ജോണ്‍ എന്നിവര്‍  തുക ഏറ്റുവാങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഡോ. വിന്നി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ടി ഒ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, കണിച്ചാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, കണിച്ചാര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം തോമസ് വടശ്ശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി അജിത്ത് ബാബു, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ഒ എം അജിത എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *