Hivision Channel

അര്‍ബുദ അതിജീവിതര്‍ പ്രതിസന്ധികള്‍ നേരിടാന്‍ സമൂഹത്തിന് പ്രചോദനം;മുഖ്യമന്ത്രി

ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ ധീരതയോടെ മറികടന്ന് മുന്നോട്ട് പോകുവാന്‍ ഓരോ മനുഷ്യനും നാടിനാകെയും പ്രചോദനമാകുന്നതാണ് അര്‍ബുദത്തെ അതിജീവിച്ചവരുടെ സംഗമം ആയ അമൃതം 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തലശ്ശേരി നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന അമൃതം 2024 -അര്‍ബുദത്തെ അതിജീവിച്ചവരുടെ സംഗമം – ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് അവരുടെ അനുഭവങ്ങളും സന്തോഷവും പങ്കുവെക്കുവാനുള്ള വേദിയായിട്ടും അര്‍ബുദ ചികിത്സ തേടുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഉപാധിയായിട്ടും അമൃതം മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതിജീവനം ഉറപ്പാണെന്ന സന്ദേശം പകര്‍ന്നു നല്‍കിയവരാണ് ഓരോ അര്‍ബുദ അതിജീവിതരുമെന്ന് അദ്ദേഹം പറഞ്ഞു. ആ നിലയ്ക്ക് ഓരോ മനുഷ്യനും ഏത് പ്രതിസന്ധിയെയും സധൈര്യം നേരിടാനുള്ള ഊര്‍ജ്ജവും ഭാവിജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷാനിര്‍ഭരമായ സന്ദേശവും പകര്‍ന്നു നല്‍കുന്നവരാണ് അതിജീവിത രെന്നും അദ്ദേഹം പറഞ്ഞു.

2001 ല്‍ എം സി സി സ്ഥാപിക്കപ്പെട്ടത് മലബാര്‍ മേഖലയിലുള്ള അര്‍ബുദ രോഗികള്‍ക്ക് വലിയ ആശ്വാസമായി മാറി. ഇന്ന് കേരളത്തിലെ അര്‍ബുദ ചികിത്സയിലും ഗവേഷണത്തിലും അവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും നേതൃത്വപരമായ പങ്കുവഹിക്കുന്ന സ്ഥാപനമായി എം സി സി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനംകൊണ്ടു മാത്രം പ്രതിരോധിക്കാന്‍ കഴിയുന്നതല്ല അര്‍ബുദം പോലെയുള്ള രോഗങ്ങള്‍. അതിന് പൊതുജനങ്ങളുടെയാകെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണ്. നമ്മള്‍ ഓരോരുത്തരും തുടര്‍ന്നുവരുന്ന തെറ്റായ ജീവിതരീതികളില്‍ മാറ്റം വരുത്തണം. മികച്ച ആരോഗ്യപരിപാലന ശീലങ്ങള്‍ പിന്തുടരണം. ഓരോരുത്തരും അവരവരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിത്തന്നെ രോഗങ്ങളുടെ പ്രതിരോധത്തെ കാണണം. എങ്കില്‍ മാത്രമേ കേരള സമൂഹത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുന്ന രോഗങ്ങളെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു

കാന്‍സര്‍ രോഗത്തെ അതിജീവിക്കുന്ന പ്രക്രിയയില്‍ നേടിയെടുത്ത അറിവുകള്‍ പൊതു സമൂഹവുമായി പങ്കുവക്കാനും രോഗം ചെറുക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിജീവിതര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അര്‍ബുദത്തെ അതിജീവിച്ചവര്‍ പൊതു സമൂഹത്തിന് മാതൃകയാണെന്നും എം സി സി ക്ക് രാജ്യത്തെ അര്‍ബുദ ചികിത്സാ രംഗത്ത് സവിശേഷമായ സ്ഥാനമുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഭാവിയില്‍ തലശ്ശേരി അറിയപ്പെടുന്നത് എം സി സിയുടെ പേരിലായിരിക്കുമെന്നും എം സി സി യിലെ ടീമിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അര്‍ബുദ ചികിത്സ കേന്ദ്രമായി സ്ഥാപനത്തിന് മാറുവാന്‍ സാധിച്ചതെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും ലോകത്തിന്റെ പലഭാഗത്തുനിന്നും ആളുകള്‍ ചികിത്സക്കായി എത്തുന്ന സ്ഥലമായി ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതരുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളുന്ന – സായൂജ്, ആരോഗ്യ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന- സമര്‍പ്പണ്‍ എന്നീ പുസ്തകങ്ങള്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് നല്‍കി കഥാകൃത്ത് ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. തന്റെ ജീവിതയാത്രയില്‍ ബാധിച്ച രോഗങ്ങളും അതിനെ അതിജീവിച്ചതിനെയും പറ്റിയുള്ള അനുഭവങ്ങള്‍ ടി പത്മനാഭന്‍ വേദിയില്‍ പങ്കുവെച്ചു. ഏത് ആതുരാലയത്തിലും ചികിത്സക്കപ്പുറം വേണ്ടത് ദയയും അനുകമ്പയും സഹകരണവുമാണെന്നും അതല്ലാതെ കേവലം മരുന്ന് കൊണ്ട് മാത്രം രോഗം മാറില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഭാഷണം ശ്രവിച്ചാല്‍ തന്നെ രോഗത്തിന്റെ മുക്കാല്‍ ഭാഗവും മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ എം സി സി യുടെ വിജയത്തിന് അങ്ങേയറ്റം ത്യാഗബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവാരാണെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്റര്‍, ജില്ലാ പഞ്ചായത്ത് , തലശ്ശേരി നഗരസഭ , കണ്ണൂര്‍ ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

2014 മുതല്‍ 2018 വരെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ സ്വീകരിച്ച് അര്‍ബുദത്തില്‍നിന്നും മുക്തരായി സാധാരണ ജീവിതം നയിക്കുന്ന 700 ഓളം പേരും അവരുടെ കൂട്ടിരിപ്പുകാരായിരുന്നവരും ആരോഗ്യ പ്രവര്‍ത്തകരും സംഗമത്തില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കിട്ടു.

എം സി സി യിലെ നിര്‍ധനരോഗികളുടെ ചികിത്സക്കായുള്ള പേഷ്യന്റ് വെല്‍ഫയര്‍ ഫണ്ടിലേക്ക് ടി പത്മനാഭന്‍ മൂന്നു ലക്ഷം രൂപ സംഭാവന ചെയ്തു. പുസ്തകശാലയുടേയും, അതിജീവിതരുടെ കയ്യൊപ്പ് ബോര്‍ഡിന്റെയും ഉദ്ഘാടനം പ്രശസ്ത സിനിമ താരം നാദിയ മൊയ്തു നിര്‍വഹിച്ചു. പ്രശസ്ത സിനിമ താരങ്ങളായ അര്‍ജ്ജുന്‍ അശോകന്‍, അപര്‍ണ്ണ ദാസ് , തിരക്കഥാകൃത്തായ അഭിലാഷ് പിള്ള എന്നിവരും അതിജീവിതരെ സംബോധന ചെയ്തു. സബ് കലക്ടര്‍ സന്ദീപ് കുമാര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്‍ ബാല സുബ്രഹ്മണ്യന്‍, അമൃതം കണ്‍വീനര്‍ ഡോ കെ ഇ ശരത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പത്മശ്രീ അവാര്‍ഡ് ജേതാവ് മേള പ്രമാണി പെരുവനം കുട്ടന്‍ മാരാരും സംഘവും അതിജീവിതര്‍ക്കായി താള മേളങ്ങളുടെ വിരുന്നൊരുക്കി. രോഗമുക്തി നേടിയവരുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി. ചടങ്ങില്‍ അതിജീവിതരും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 2500 ഓളം പേര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *