Hivision Channel

ചര്‍ച്ച പരാജയം;അതിശക്തമായ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍

ആവശ്യങ്ങള്‍ അംഗീകരിച്ചില്ല, സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്സ്. വരും ദിവസങ്ങളില്‍ അതിശക്തമായ സമരം തുടരുമെന്ന് ആശാവര്‍ക്കേഴ്സ് അറിയിച്ചു. സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച നടന്നത്. എന്‍എച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്‍എച്ച്എം ഡയറക്ടര്‍ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെയാണ് ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിളിച്ചത്.

ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസില്‍ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല.

മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *