Hivision Channel

രാജ്യത്ത് കനത്ത ജാഗ്രത;400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളും വ്യോമസേനാ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്താന്‍ പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കണമെന്നുള്ള നിര്‍ദേശമാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമൃത്സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പൊലീസ് അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല.

രാജസ്ഥാനിലും അതീവ ജാഗ്രതയാണ്. കിഷന്‍ഗഡ്, ജോധ്പൂര്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 10 വരെ നിര്‍ത്തിവെച്ചു. ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, കിഷന്‍ഗഡ്, ജോധ്പൂര്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചു.

അതേസമയം, ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കറാച്ചി, സിയാല്‍കോട്ട്, ലാഹോര്‍ വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.ഗോപാല്‍ നഗര്‍, നസീറാബാദ് പ്രദേശങ്ങളില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നു. പ്രദേശത്ത് അപായ സൈറണ്‍ മുഴങ്ങിയതായും ഉഗ്ര ശബ്ദവും പുകയും ഉയര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു.

അടിയന്തര സാഹചര്യം നേരിടാനായി പഞ്ചാബ് പൊലീസ് എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. ചണ്ഡിഗണ്ഡില്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.അടിയന്തര സേവനത്തിനായി 24/7 തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശം.
നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *