Hivision Channel

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നീക്കുന്നതോടെ പറക്കാന്‍ ചെലവേറും. ഇതോടെ വിമാനക്കമ്പനികള്‍ക്ക് സ്വതന്ത്രമായി നിരക്കുകള്‍ നിശ്ചയിക്കാന്‍ കഴിയും. നേരത്തെ ഇന്‍ഡിഗോയുടെ വിമാന സര്‍വീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിരുന്നു. തുടര്‍ന്നാണ് 2025 ഡിസംബറില്‍ കേന്ദ്രം ആഭ്യന്തര നിരക്കുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയത്.

വണ്‍വേ ഇക്കണോമി ടിക്കറ്റിന് ഉയര്‍ന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികള്‍ക്ക് ഇത് ബാധകമാകില്ല. കൂടാതെ ഡിമാന്‍ഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് ടിക്കറ്റുകള്‍ നിശ്ചയിക്കാനും കഴിയും. പീക്ക് ഡിമാന്‍ഡ്, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുള്ള സമയങ്ങളില്‍ അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വര്‍ദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ആവശ്യമെങ്കില്‍ വീണ്ടും പരിധി ഏര്‍പ്പെടുത്തുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ത്തെ തുടര്‍ന്ന് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന (എ ടി എഫ്) വിലയിലെ വര്‍ധനവ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് മാറിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇന്ധനച്ചെലവും പ്രവര്‍ത്തന തടസ്സവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, തുടര്‍ച്ചയായ നിരക്ക് നിയന്ത്രണങ്ങള്‍ വലിയ നഷ്ടത്തിന് കാരണമാകുമെന്ന് വ്യവസായ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം വന്നത്.

Leave a Comment

Your email address will not be published. Required fields are marked *