Hivision Channel

കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു

സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ വൈദ്യുതി ഉപഭോഗവും കൂടുന്നു. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ പ്രതിദിന ഉപഭോഗത്തില് നേരിയ കുറവ് വന്നു. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില് ഇന്നലെ ഇത് 115 ദശലക്ഷം യൂണിറ്റായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

കനത്തചൂടില്‍ കേരളം ഇരുട്ടിലാകുമോ എന്നതാണ് മറ്റൊരു ആശങ്ക. വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. പതിനഞ്ച് മിനിട്ട് മുതല്‍ 20 മിനിട്ട് വരെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാണ് വൈകിട്ടത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യം കെഎസ്ഇബി നേരിടുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യം വര്‍ധിച്ചതോടെ ദേശീയ തലത്തില്‍ വൈദ്യുതി വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ അര മണിക്കൂര്‍ പ്രഖ്യാപിത ലോഡ് ഷെഡിംഗിലേക്ക് സംസ്ഥാനം നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

മുന്നറിയിപ്പില്ലാത്ത പവര്‍ക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും പ്രതിഷേധവും ഉയരുന്നു. ഇന്നോ നാളെയോ ആയി പ്രതിസന്ധി പരിഹരിക്കാനാകും എന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. കൂടുതല്‍ വിലയ്ക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങുക എന്നതാണ് ഇനി ഏക പോംവഴി. അങ്ങനെ വരുമ്പോള്‍ കറന്റ് ബില്ല് കൂടുമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളും ബാക്കിയാണ്.

Leave a Comment

Your email address will not be published. Required fields are marked *