Hivision Channel

പയ്യാമ്പലത്ത് തിരയില്‍പ്പെട്ട രണ്ട് കര്‍ണാടക സ്വദേശികളെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കര്‍ണാടകയില്‍ നിന്നുള്ള രണ്ട് സംഘങ്ങള്‍ പയ്യാമ്പലം ബീച്ചില്‍
കുളിക്കാനിറങ്ങിയതില്‍ തിരയില്‍പ്പെട്ട രണ്ടു പേരെ
രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗ്ലൂരു റൂറല്‍ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറിന് (20) വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. ഇയാളുടെ കൂടെ തിരയില്‍പ്പെട്ട മനോജിനെ
ലൈഫ്ഗാര്‍ഡും തീരദേശ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ് ചികിത്സയിലാണ്.

കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്.

രാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലില്‍ ഇറങ്ങിയ മൈസൂര്‍ നിന്നുള്ള എട്ടംഗസംഘവും അപകടം മുന്നില്‍കണ്ടു. തിരയില്‍പ്പെട്ട 24-കാരനായ ചിരന്ത്ശര്‍മയെ രക്ഷപ്പെടുത്തി.

ജില്ലയില്‍ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വിവരമറിഞ്ഞു ബീച്ചിലെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സ്ഥലത്ത് കൂടുതല്‍ ലൈഫ്ഗാര്‍ഡുകളെ നിയമിക്കുമെന്നും കൂടുതല്‍ അപായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ അഡ്വ. പി ഇന്ദിര, ടി. ഒ മോഹനന്‍ എം.എല്‍.എ എന്നിവരും കൂടെയുണ്ടായിരുന്നു.

കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു വരികയായിരുന്ന സംഘങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ലൈഫ്ഗാര്‍ഡുരായ വിജേഷ് ജോസഫ്, ഡേവിഡ് ജോണ്‍സണ്‍,
തീരദേശ പോലീസ് വാര്‍ഡന്‍ അരുണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അഴീക്കല്‍ തീരദേശ പോലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍, ലൈഫ്ഗാര്‍ഡുകള്‍ എന്നിവര്‍ മൂന്ന് ബോട്ടുകളിലായി തിരച്ചില്‍ തുടരുകയാണ്. ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ പി വിഷ്ണുരാജിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക സംഘത്തിലപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു വരുന്നു. വിനോദസഞ്ചാര, ഫിഷറീസ് വകുപ്പുകള്‍, ഡിടിപിസി ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്തുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *