Hivision Channel

ജില്ലയില്‍ കൃത്രിമ ഭൂജല സംപോഷണത്തിന് അടിയന്തിര പ്രാധാന്യം നല്‍കണം

കണ്ണൂര്‍:ജില്ലയുടെ തീരദേശ പ്രദേശങ്ങളിലും ഇടനാട്ടിലും കൃത്രിമ ഭൂജല സംപോഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ഭൂജല ബോര്‍ഡ് കേരള റീജിയണ്‍ ഓഫീസ് നടത്തിയ ജില്ലയുടെ എന്‍ എ ക്യു ഐ എം (നാഷണല്‍ പ്രൊജക്റ്റ് ഓണ്‍ അക്വിഫെര്‍ മാനേജ്മന്റ് ) പഠനറിപ്പോര്‍ട്ട്. ജില്ലയുടെ ഭൂജല സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇക്കാര്യം അടിയന്തിരമായി നടപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. ഭൂജല സമ്പത്തില്‍ കാര്യമായ കുറവുള്ള കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ ബ്ലോക്കുകളില്‍ കൃത്രിമ ഭൂജല സംപോഷണത്തിന് അടിയന്തിര പ്രാധാന്യം നകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശമുണ്ട് . ജില്ലയിലെ ഭൂജല വിതാനം, ജലത്തിന്റെ ഗുണ നിലവാരം തുടങ്ങിയവ സംബന്ധിച്ച് പതിനൊന്നു ബ്ലോക്കുകളിലാണ് പഠനം നടന്നത്. പഠനറിപ്പോര്‍ട്ടിന്റെ പ്രകാശനം കേന്ദ്ര ഭൂജല ബോര്‍ഡ് കേരള റീജിയണ്‍ ഓഫീസ് മേധാവി എം. സന്താന സുബ്രഹ്മണി കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന് നല്കി നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ഭൂജല കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലായിരുന്നു പ്രകാശനം. എം. സന്താന സുബ്രഹ്മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു
മലയോര മേഖലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് സ്പ്രിങ് ഷെഡ് മാനേജ്മന്റ് പോലുള്ള നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടതാണെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.ഈ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്നതിന് മലയോര പഞ്ചായത്തുകള്‍ പ്രാധാന്യം നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജലക്ഷാമമുള്ള പഞ്ചായത്തുകളില്‍ പൊതു കിണറുകള്‍ വ്യാസവും ആഴവും വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കണം. . കൃത്രിമ ജല സംപോഷണത്തോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ കിണറുകളും കുഴല്‍ കിണറുകളും സ്ഥാപിച്ചാല്‍ നിലവില്‍ ജില്ലയിലുള്ള 1672 ഹെക്ടര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കാന്‍ കഴിയുമെന്നും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതാണ് ജില്ലയ്ക്ക് ഏറെ ഗുണകരമെന്നും യോഗം വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും നിലവില്‍ എല്ലാ സമയത്തും ജല ലഭ്യത ഉള്ള സ്രോതസ്സുകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള വരള്‍ച്ചാ പ്രതിരോധ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ശുപാര്‍ശ ചെയ്തു.
ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം രാജീവ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷംലാ റഷീദ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി രാജേഷ് ,മൈനര്‍ ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ കെ ഗോപകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടര്‍ എസ് യു ഷമ്മി , ശാസ്ത്രജ്ഞന്‍മാരായ രൂപേഷ് ജി കൃഷ്ണന്‍ , വി കെ വിജേഷ് , ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. കെ എ പ്രവീണ്‍ കുമാര്‍, ജൂനിയര്‍ ജിയോഫിസിസിസ്റ്റ് ഇ എം സുനിഷ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *