Hivision Channel

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ; മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഇരകളായവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇതുസംബന്ധിച്ച നടപടികള്‍ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

അതെസമയം ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച് കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി.ഇരകള്‍ക്കുള്ളസഹായധനം പൂര്‍ണ്ണമായി വിതരണം ചെയ്‌തെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് സംബന്ധിച്ച് തുടര്‍നടപടികള്‍ക്കാണ് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *