Hivision Channel

ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു

കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതക കേസുകളിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി നീനോ മാത്യു ,ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം എന്നിവരുടെ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. പ്രതികളുടെ വധശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവുണ്ടാകുന്നത്. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി നീനോ മാത്യു, ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം തുടങ്ങിയവരുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവയാണ് പരിശോധിക്കുന്നത്.

2014 ലാണ് നിനോ മാത്യു തന്റെ പെണ്‍ സുഹൃത്തിന്റെ ഭര്‍തൃമാതാവിനെയും 3 വയസുകാരി കുഞ്ഞിനെയും കൊലപ്പെടുത്തിയത്. 2016ലായിരുന്നു എറണാകുളത്ത് നിയമ വിദ്യാര്‍ത്ഥിനി ജിഷ പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം. ഇരുവരുടെയും സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നത് പരിശോധിക്കും. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരടങ്ങിയ പ്രൊജക്ട് 39 ടീമാണ് പഠനം നടത്തി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. രണ്ട് മാനസികാരോഗ്യ വിദഗ്ധരെ കൊണ്ട് പ്രതികളുടെ മാനസിക നിലയും പരിശോധിക്കണം. നിലവില്‍ ജയിലിലിലെ പെരുമാറ്റ രീതി ഉള്‍പ്പടെ ജയില്‍ ഡി.ജി പി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും വധശിക്ഷയിലിളവ് നല്‍കുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക. വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജിയും, ശിക്ഷാ വിധിക്കെതിരായ പ്രതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടുകളും ,സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളും പരിശോധിച്ചു കൊണ്ടാണ് പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാനുള്ള കോടതി നടപടി.

Leave a Comment

Your email address will not be published. Required fields are marked *