ഓണക്കാലത്ത് റെക്കോഡ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. ഓണാവധിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച്ചയിലെ വരുമാനം 8.79 കോടി രൂപയാണ്. ആഗസ്റ്റ് 26 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള 10 ദിവസങ്ങളില്‍ 70.97 കോടി രൂപയുടെ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. ഇതില്‍ അഞ്ചു ദിവസവും വരുമാനം 7 കോടി രൂപ കടന്നു. ഈ വര്‍ഷം ജനുവരി 16ന് ശബരിമല സീസണില്‍ ലഭിച്ച 8.49 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോള്‍ മറികടന്നത്. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി പ്രതിദിനം 9 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. അതേ സമയം, സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. കെ സിഫ്റ്റ് ജീവനക്കാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകകൊണ്ട് വാങ്ങിയ സിഫ്റ്റ് ഹൈബ്രിഡ് ബസ്സുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരങ്ങൾ ലഭിക്കാനായി മാർഗദർശി എന്ന ആപ്പും പുറത്തിറക്കി. തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്‍റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ് കൈമാറിയത്.