Hivision Channel

സിദ്ധാര്‍ത്ഥന്റെ മരണം; ഹോസ്റ്റല്‍ ശുചിമുറിയില്‍ സിബിഐയുടെ ഡമ്മി പരിശോധന

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശുചിമുറിയില്‍ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ദില്ലിയില്‍ നിന്നുള്ള ഫൊറന്‍സിക് സംഘവും ഹോസ്റ്റലില്‍ എത്തിയിരുന്നു.

ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആണ്‍കുട്ടികളെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാര്‍ ഉള്‍പ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദനം നേരിട്ട മുറി, ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാര്‍ത്ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.

കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സിബിഐ ക്യാമ്പസിലെത്തി പല പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ കല്‍പ്പറ്റ കോടതിയില്‍ അപേക്ഷയും നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *