Hivision Channel

പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടി; ജില്ലാകലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക.

1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം (AVSC / AVPD വീട്ട് വോട്ടിങ്ങില്‍ ) പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം, വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായിവോട്ടറായി പ്രവര്‍ത്തിക്കാം. എന്നാല്‍, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. മാത്രമല്ല, ആ വോട്ടറെ പ്രതിനിധീകരിച്ച് താന്‍ രേഖപ്പെടുത്തിയ വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ ഇത്തരത്തിലുള്ള എല്ലാ വോട്ടുകളുടെയും വിവരങ്ങള്‍ ഫോം 14-എ യില്‍ സൂക്ഷിക്കേണ്ടതാണ്.നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ഇ വി എം വോട്ടെടുപ്പിന്റെ കാര്യത്തില്‍ ചട്ടം 49 N പ്രകാരമാണ് സഹായി വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.വോട്ടിംഗിന്റെ രഹസ്യ സ്വഭാവം പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128 പ്രകാരം ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനോ എണ്ണുന്നതിനോ ബന്ധപ്പെട്ട ഏതെങ്കിലും ചുമതല നിര്‍വഹിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഏജന്റും അല്ലെങ്കില്‍ മറ്റ് വ്യക്തികളും വോട്ടിംഗിന്റെ രഹസ്യം പരിപാലിക്കുകയും പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യണം. അത്തരം രഹസ്യസ്വഭാവം ലംഘിക്കുന്നതായ സാഹചര്യത്തില്‍ ആ വ്യക്തിക്ക് മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.

എ എസ് ഡി വോട്ടര്‍:

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ബി എല്‍ ഒ മുഖേന വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുകയും സ്ലിപ്പുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവരെ ഉള്‍പ്പെടുത്തി എ എസ് ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍) ലിസ്റ്റ് ബിഎല്‍ഒമാര്‍ തയ്യാറാക്കുകയും ചെയ്യും. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കുന്നതാണ്.

വോട്ടെടുപ്പ് സമയത്ത് ആള്‍മാറാട്ടം തടയുന്നതിന്, എ എസ് ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ കാര്യത്തില്‍ താഴെപ്പറയുന്ന പ്രത്യേക നടപടികള്‍ പാലിക്കേണ്ടതാണ്:
-വോട്ടെടുപ്പ് ദിവസം, അത്തരം ഒരു ലിസ്റ്റില്‍ പേര് വരുന്ന ഓരോ ഇലക്ടറും അവരുടെ തിരിച്ചറിയലിനായി എപിക് അല്ലെങ്കില്‍ കമ്മീഷന്‍ അനുവദിക്കുന്ന ഏതെങ്കിലും ഇതര ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.

പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ വ്യക്തിപരമായി പരിശോധിക്കേണ്ടതാണ്, കൂടാതെ ഫോറം 17 എ യിലെ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ബന്ധപ്പെട്ട പോളിങ് ഓഫീസര്‍ എഎസ് ഡി എന്ന് രേഖപ്പെടുത്തും.
വോട്ടര്‍മാരുടെ രജിസ്റ്ററില്‍ (ഫോം 17 എ) ഒപ്പിന് പുറമെ അത്തരം ഇലക്ടര്‍മാരുടെ ചുണ്ടൊപ്പും വാങ്ങും. ASD ഇലക്ടര്‍മാരില്‍ നിന്നും നിശ്ചിത ഫോറത്തില്‍ ഡിക്ലറേഷന്‍ വാങ്ങും.
ASD മോണിറ്റര്‍ മൊബൈല്‍ ആപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ടിയാളുടെ ഫോട്ടോ എടുക്കുകയും പാര്‍ട്ട് നമ്പര്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്യും.

പോളിങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.

Leave a Comment

Your email address will not be published. Required fields are marked *