Hivision Channel

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ആറുമാസത്തിനിടെ 38 മരണം, രോഗം സ്ഥിരീകരിച്ചത് 5474 പേർക്ക്

 സംസ്ഥാനത്ത് ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് 38 പേർ. മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും ചികിത്സതേടി. മഞ്ഞപ്പിത്തത്തിനൊപ്പം മറ്റുരോഗങ്ങൾകൂടി പിടിപെടുന്നതാണ് പ്രശ്നം തീവ്രമാകാൻ കാരണം.

കഴിഞ്ഞവർഷങ്ങളിൽത്തന്നെ മഞ്ഞപ്പിത്തം വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരം 2023-ൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 1073 പേരിൽ 14 പേരാണ് മരിച്ചത്. രോഗം സംശയിക്കുന്ന 3508 പേരിൽ ഒരാളും മരിച്ചു. എന്നാൽ, 2024-ൽ ഇത് ഇരട്ടിയായി. 7967 രോഗികളിൽ 89 പേരാണ് മരിച്ചത്. രോഗം സംശയിക്കുന്ന 20,445 പേരിൽ ഏഴുപേരും മരിച്ചു.

വർഷം പകുതിയാകുമ്പോഴേക്കും 5400-ലധികം ആൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചെന്നാണ് വിവരം. മലിനമായ വെള്ളംതന്നെയാണ് വില്ലനാകുന്നത്. ഏപ്രിലിൽ 881 പേർക്കും മേയിൽ 1015 പേർക്കും മഞ്ഞപ്പിത്തം സ്ഥീരികരിച്ചപ്പോൾ ജൂണിൽ 767 പേർക്കാണ് രോഗം പിടിപെട്ടത്. ഈമാസം മാത്രം അഞ്ചുപേർ മരിച്ചു. കഴിഞ്ഞയാഴ്ചകളിൽ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 30 പേർക്കൊക്കെ രോഗം പിടിപെടുന്ന സാഹചര്യമുണ്ടായി. ജില്ലയിൽ കിഴക്കോത്ത്, കുണ്ടുതോട്, മരുതോങ്കര, വാണിമേൽ എന്നിവിടങ്ങളിലൊക്കെ മഞ്ഞപ്പിത്തക്കേസുകൾ റിപ്പോർട്ടുചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *