Hivision Channel

ഇത്തവണത്തെ പരീക്ഷ കടുപ്പമാകുമെന്ന് പ്രചാരണത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സമഗ്ര പരിഷ്‌കരണങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളുടെ സമയക്രമം ഇതിനോടകം നിശ്ചയിച്ചു കഴിഞ്ഞു. പൊതുപരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരീക്ഷ എന്നതിനാല്‍ ചില കോണുകളില്‍ നിന്ന് ബോധപൂര്‍വ്വമായ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്.

ചോദ്യമാതൃകകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികള്‍ ആരംഭിച്ചു. സിലബസ് ലഘൂകരണം സംബന്ധിച്ച് സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ല. ഫീല്‍ഡില്‍ നിന്നുള്ള ഫീഡ്ബാക്കുകള്‍ പരിശോധിച്ച ശേഷം കുട്ടികളുടെ താല്പര്യം മുന്‍നിര്‍ത്തി മാത്രമേ ഇതില്‍ അന്തിമ തീരുമാനമെടുക്കൂ.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതപഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികള്‍ക്കും 11-ാം ക്ലാസില്‍ പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ കുട്ടികളോ രക്ഷിതാക്കളോ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ നിന്ന് തല്‍പരകക്ഷികള്‍ പിന്മാറണം. പരീക്ഷാ നടത്തിപ്പും അതിന്റെ മുന്നൊരുക്കങ്ങളും ചോദ്യപ്പേപ്പര്‍ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങള്‍ എല്ലാം പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യപ്പേപ്പര്‍ നിര്‍മാണത്തിന് തന്നെ നടപടിക്രമം ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *