Hivision Channel

തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം’, ഇവിഎം സ്ട്രോങ് റൂം അല്ലെന്ന് പാലക്കാട് കളക്ടര്‍; വിവാദമായതോടെ തുറക്കാനുള്ള തീരുമാനം മാറ്റി

പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം ഇന്ന് തുറക്കില്ല. സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്. തുറക്കാൻ തീരുമാനിച്ചത് സാമഗ്രികള്‍ സൂക്ഷിച്ച മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം ഉള്ള സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. നിലവിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാനിധ്യത്തിൽ മാത്രമെ മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുകയുള്ളു. മെറ്റീരിയൽ സ്ട്രോങ് റൂം സീൽ ചെയ്തതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട്ടെ സ്ട്രോംഗ് റൂം തുറക്കൽ വിവാദത്തിന് പിന്നാലെയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമും തുറക്കുന്നതിലും ഇന്ന് വിവാദം ഉയര്‍ന്നത്. നെന്മാറ നിയോജക മണ്ഡലത്തിന്‍റെ സ്ട്രോങ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, സ്ട്രോങ് റൂം തുറ ക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി തങ്കപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പേരാന്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്ന യുഡിഎഫ് പരാതിയിൽ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിരുന്നു. തുറന്നത് സ്ട്രോങ്ങ് റൂമല്ല റിസർവ്വ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *