Hivision Channel

കേരള ബജറ്റ്; മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 50.85 കോടി രൂപ

കണ്ണൂര്‍ ഐടി പാര്‍ക്ക്
കണ്ണൂര്‍ ഐടി പാര്‍ക്കിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും.

അഴീക്കല്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖത്തിന് 9.74 കോടി

കേരളത്തിന്റെ വടക്കു ഭാഗത്ത് തുറമുഖ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ഉദ്ദേശത്തോടെ അഴീക്കലില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് (ഔട്ടര്‍ ഹാര്‍ബര്‍) വികസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡ്- ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍ നാഷണല്‍ പോര്‍ട്ട് ആന്റ് സെസിന്റെ വികസന പദ്ധതിയുടെ ആകെ ചെലവ് 3698 കോടി രൂപയാണ്. പദ്ധതിയ്ക്കായി 9.74 കോടി രൂപ വകയിരുത്തുന്നു.

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം, നവീകരണ പ്രവര്‍ത്തനങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍ മത്സ്യബന്ധന തുറമുഖം, കൊല്ലം ജില്ലയിലെ ആലപ്പാട് അഴിക്കല്‍ (കായംകുളം) മത്സ്യബന്ധന തുറമുഖം എന്നിവയുടെ ആധുനികവല്‍ക്കരണമുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ 20 കോടി രൂപ വകയിരുത്തി.

അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളില്‍ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുറമുഖ അടിസ്ഥാന സൗകര്യവികസന പദ്ധതിക്കായി ആകെ 40.50 കോടി രൂപ വകയിരുത്തി.

എംസിസിക്ക് 28 കോടി

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്ക് കീഴില്‍ 28 കോടി രൂപ അനുവദിച്ചു.

ബ്രണ്ണന്‍ അക്കാദമിക് കോംപ്ലക്‌സിന് 10 കോടി

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാദമിക് കോംപ്ലക്‌സ് നി ര്‍മ്മിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം 10 കോടി രൂപ അനുവദിച്ചു.

ഹെറിറ്റേജ് പ്രൊജക്ടുകള്‍ക്ക് 17 കോടി

ഹെറിറ്റേജ് ആന്റ് സ്‌പൈസ് റൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി തലശ്ശേരി, മുസിരിസ്, ആലപ്പുഴ ഹെറിറ്റേജ് പ്രോജക്ടുകള്‍ക്കായി 17 കോടി രൂപ നീക്കിവെച്ചു.

സ്‌പോര്‍ട്‌സ് ഡിവിഷനും സ്‌പോര്‍ട്‌സ് സ്‌കൂളിനും 20 കോടി

തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെയും, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരിന്റെയും അപ്ഗ്രഡേഷനും ശേഷി വര്‍ധിപ്പിക്കലിനുമായി 20 കോടി രൂപവകയിരുത്തി.

പിണറായി എജുക്കേഷന്‍ ഹബില്‍ പോളിടെക്‌നിക് തുടങ്ങും

കണ്ണൂര്‍ ജില്ലയില്‍ പിണറായി കേന്ദ്രമായി സ്ഥാപിക്കുന്ന എജുക്കേഷന്‍ ഹബില്‍ ഒരു പോളിടെക്‌നിക്ക് ആരംഭിക്കും.

തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടി

തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി രൂപ നീക്കിവെച്ചു.

പഴശ്ശി കനാല്‍ നവീകരണത്തിനായി 10 കോടി

പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍, ശാഖാ കനാല്‍, വിതരണ ശൃഖല എന്നിവയുടെ നവീകരണ ത്തിനായി 10 കോടി രൂപ വകയിരുത്തി.

നാടുകാണി കിന്‍ഫ്രയ്ക്ക് എട്ട് കോടി

കണ്ണൂര്‍ ജില്ലയിലെ നാടുകാണി കിന്‍ഫ്ര ടെക്സ്റ്റയില്‍ സെന്ററില്‍ ഒരു പരിസ്ഥിതി സൗഹൃദ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി എട്ട് കോടി രൂപ വകയിരുത്തി.

ആയുര്‍വേദ മെഡിക്കല്‍ കോളജുകള്‍ക്ക് 20.15 കോടി

തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 20.15 കോടി വകയിരുത്തി.

എ.കെ.ജി മ്യൂസിയത്തിന് ആറ് കോടി

മഹാനായ വിപ്ലവകാരിയും സ്വാതന്ത്ര്യസമരസേനാനിയും രാജ്യത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവുമായിരുന്നു ആയില്ല്യത്ത് കുറ്റിയാരി ഗോപാലന്‍ എന്ന എ.കെ.ജി. ‘പാവങ്ങളുടെ പടത്തലവന്‍’ എന്ന് അറിയപ്പെടുന്നു. എ.കെ.ജി.-യുടെ ജീവിതം കേരളത്തിലെ സമരമുന്നേറ്റങ്ങളുടെ നേര്‍ചരിത്രം കൂടിയാണ്. എകെ ഗോപാലന്റെ ജീവിതവും പോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന കണ്ണൂര്‍ പെരളശ്ശേരി എകെജി മ്യൂസിയത്തിനായി ആറ് കോടി രൂപ വകയിരുത്തി.

സൂക്ഷ്മ നീര്‍ത്തട പദ്ധതിക്ക് മൂന്ന് കോടി
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഒമ്പത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതികള്‍ക്കായി മൂന്ന് കോടി രൂപ അനുവദിച്ചു.

കല്ല്യാട് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദക്ക് രണ്ട് കോടി
ആയുര്‍വേദത്തിന്റെ ശാസ്ത്രീയ വികസനത്തിനായി കണ്ണൂര്‍ കല്ല്യാട് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നു. ഇതിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനുമായി രണ്ട് കോടി രൂപ വകയിരുത്തി.

ഫിഷറീസ് സര്‍വകലാശാല കാമ്പസിന് രണ്ട് കോടി
ഫിഷറീസ് സര്‍വകലാശാല (കുഫോസ്) കാമ്പസ് പയ്യന്നൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ കാമ്പസിന്റെ വികസനത്തിന് വേണ്ടിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചു.

ഫയര്‍ ആന്‍ഡ് സേഫ്റ്റി റിസര്‍ച്ച് സെന്ററിന് ഒരു കോടി
കണ്ണൂര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സയന്‍സിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി.

കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ തുടങ്ങും
2023-24-ല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പുതിയ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും.

ഗവേഷണ കേന്ദ്രങ്ങള്‍ക്ക് സഹായം
കണ്ണൂര്‍ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് സയന്‍സസ്, കോസ്റ്റല്‍ ഇക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് കേന്ദ്രം, പ്രോട്യോമിക്‌സ് ആന്‍ഡ് ജീനോമിക് റിസര്‍ച്ച് കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കും.

ജൈവ വൈവിധ്യ സംരക്ഷണം
ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി വകയിരുത്തി. പിണറായിയിലെ കാര്‍ഷിക വൈവിധ്യ കേന്ദ്രം, വെളളായണി കാര്‍ഷിക കോളേജിലെ കാര്‍ഷിക ജൈവ വൈവിധ്യ പ്രവര്‍ത്തനം എന്നിവയും അടുത്ത വര്‍ഷം നടപ്പിലാക്കും.

വെസ്റ്റ് കോസ്റ്റ് കനാലിന് 300 കോടി
സംസ്ഥാനത്തിന്റെ വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ (ഡബ്ല്യുസിസി) നീളം 616 കിലോമീറ്ററാണ്. ഇതിനെ കേരളത്തിന്റെ ഒരു സാമ്പത്തിക-വ്യാപാരി ഇടനാഴിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതി രൂപപ്പെടുത്തും. വ്യവസായം, പുനരുപയോഗ ഊര്‍ജ്ജം, ഗതാഗതം, വിനോദസഞ്ചാരം, വ്യാപാരം, കൃഷി എന്നീ മേഖലകളിലെ വികസനാവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. ജലപാതയോടനുബന്ധിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമി സംസ്ഥാനത്തിന്റെ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് നയത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. കിഫ്ബിക്ക് കീഴിലുള്ള പൂള്‍ഡ് ഫണ്ടുകള്‍ ഉപയോഗിച്ചുകൊണ്ട് ഇത് ഏറ്റെടുക്കുന്നതിനായി മൊത്തം 300 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

മനുഷ്യ-വന്യജീവി സംഘര്‍ഷം: 50.85 കോടി അനുവദിച്ചു
വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവന മാര്‍ഗ്ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണം. അതിനുവേണ്ടുന്ന ശാസ്ത്രീയമായ നിര്‍ദ്ദേങ്ങളും പരിഹാരങ്ങളും സര്‍ക്കാര്‍ അടിയന്തിരമായി തേടും. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ താല്‍ക്കാലികമായി രൂപീകരിക്കുന്നതിനും വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ താല്‍ക്കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പദ്ധതി തുകയായ 30.85 കോടി രൂപ ഉള്‍പ്പെടെ മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 50.85 കോടി രൂപ അനുവദിച്ചു.

എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ
സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്കുളള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നു. 2.50 കോടി രൂപ ഇതിനായി വകയിരുത്തി.

ജില്ലാ കളക്ടറേറ്റുകളില്‍ സ്റ്റേറ്റ് ചേംബര്‍
ജില്ലാ ഭരണത്തിന്റെ ആസ്ഥാനമായ കളക്ടറേറ്റുകളില്‍ ഭരണസംവിധാനത്തിന്റെ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ക്കനുസൃതമായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി ഓരോ ജില്ലാ കളക്ടറേറ്റിലും 10,000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകന ങ്ങള്‍ നടത്തുന്നതിനും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനും വേണ്ടി ഒരു സംസ്ഥാന ചേംബര്‍ കളക്ടറേറ്റുകളില്‍ സ്ഥാപിക്കും. ആധുനിക ഓഡിയോ, വീഡിയോ, ഐടി സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് ഓഫീസ് സ്‌പെയ്‌സുകളായാണ് പുതിയ ഇടം രൂപകല്‍പന ചെയ്യുക. ഇതിനായി 70 കോടി രൂപ വകയിരുത്തി.

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍
എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 7.98 കോടി രൂപ വകയിരുത്തി.

ജയിലുകള്‍ക്ക് 13 കോടി
ജയിലുകളുടെ ഭരണവും നടത്തിപ്പും ആധുനികവല്‍ക്കരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമുള്ള പദ്ധതിയുടെ കള്‍ക്കായി 13 കോടി രൂപ വകയിരുത്തുന്നു.
ജയില്‍പ്പുള്ളികളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി രൂപ വകയിരുത്തി.

താലൂക്ക് ആശുപത്രികളില്‍ നഴ്‌സിംഗ് കോളജ്
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *