Hivision Channel

കൊല്ലം കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ ദമ്പതികള്‍ പിടിയില്‍

കൊല്ലം കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കി ഇന്‍സ്റ്റഗ്രാം വഴി അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു.

ഈ വര്‍ഷം ആദ്യം മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. 31 വയസുകാരനായ വിഷ്ണുവിനെ പെണ്‍കുട്ടി പരിചയപ്പെടുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നല്‍കി സൗഹൃദം തുടങ്ങി. ചെങ്ങന്നൂര്‍ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. അടുപ്പം തുടരാന്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം തുടങ്ങി. ബി.കോം കാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷന്‍ എടുപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിര്‍ത്ത സ്വീറ്റി പിന്നീട് കൂട്ടുനിന്നു. ഭര്‍ത്താവുമൊന്നിച്ചിട്ടുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാര്‍ക്കെത്തിക്കുകയായിരുന്നു. ഗൂഗിള്‍ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടമെന്ന് പൊലീസ് പറയുന്നു.

ഇന്‍സ്റ്റഗ്രാം വഴി സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ആദ്യം വിവരം അറിയിച്ചത് സഹപാഠിയെ ആയിരുന്നു. സഹപാഠി അധ്യാപികയേയും അധ്യാപിക ചൈല്‍ഡ് ലൈനേയും അതുവഴി പൊലീസിലും പരാതി നല്‍കുകയായിരുന്നു. ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് ചിത്രീകരിപ്പിച്ചെന്നായിരുന്നു പൊലീസിന് ആദ്യം കിട്ടിയ വിവരം. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റേയും ഓണ്‍ലൈന്‍ ദൃശ്യ വാണിഭത്തിന്റേയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും

Leave a Comment

Your email address will not be published. Required fields are marked *