Hivision Channel

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ഫ്ളാറ്റ് പിച്ച്; പേസർമാർ തിളങ്ങും, അർഷ്ദീപ് തുടർന്ന് കളിച്ചേക്കും

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് സ്പിന്നർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചെന്ന് റിപ്പോർട്ട്. കറുത്ത മണ്ണിലൊരുക്കിയ പിച്ചാണ് ഞായറാഴ്ചത്തെ മത്സരത്തിനായി ഉപയോഗിക്കുകയെന്നാണ് വിവരം.

ഇതോടെ ഒരു അധിക സ്പിന്നറെ ടീമിലെടുക്കണോ അതോ ഒരു അധിക പേസറെ ഉൾപ്പെടുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് അധിക പിന്തുണ ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച വാഷിങ്ടൺ സുന്ദറിന് പകരം അക്ഷർ പട്ടേൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

സ്പിന്നർമാരേക്കാൾ പേസർമാർക്കാകും പിച്ചിൽ നിന്ന് പിന്തുണ കൂടുതൽ. ഈ സാഹചര്യം പരിഗണിച്ച് മൂന്നാം സ്പിന്നറായി കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിങ്ങിനെ ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ചാണ് ഇന്ത്യൻ മാനേജ്‌മെന്റിന്റെ ആലോചന. പിച്ച് പേസർമാർക്ക് അനുകൂലമായതിനാൽ, മൂന്നാം സ്പിന്നറായി കുൽദീപ് യാദവിനെ ഉൾപ്പെടുത്തുന്നതിനേക്കാൾ ഡെത്ത് ഓവറുകളിൽ ഫലപ്രദമായ അർഷ്ദീപ് സിങ്ങിനെ കളിപ്പിക്കാനാണ് ടീം കൂടുതൽ താത്പര്യപ്പെടുന്നത്.

പിച്ചിലെ പുല്ല് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മികച്ച ബൗൺസ് ലഭിക്കുന്ന ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റായിരിക്കും ഇതെന്ന് മുൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്കും അഭിപ്രായപ്പെട്ടു. ഫ്‌ളാറ്റ് വിക്കറ്റായിരിക്കാനാണ് സാധ്യത കൂടുതൽ.

Leave a Comment

Your email address will not be published. Required fields are marked *