Hivision Channel

മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. ആറുമണി മുതല്‍ 12:30 വരെയുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ നിയന്ത്രണം ആവശ്യമായി വരും. 500 ഫീഡറുകളെങ്കിലും പീക്ക് സമയങ്ങളില്‍ അരമണിക്കൂര്‍ ഓഫാക്കേണ്ടി വരും. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ആയിരം മെഗാവാട്ടിലേക്ക് അടുക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബിയില്‍ ഇന്ന് യോഗം ചേരും. വൈദ്യുതമന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പങ്കെടുക്കും. ഒരു ദിവസത്തെ ആകെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അന്തരീക്ഷ താപനില വലിയ രീതിയില്‍ ഉയര്‍ന്നതും മഴ മാറി നില്‍ക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.

വൈകിട്ട് ആറുമണി മുതല്‍ രാത്രി പന്ത്രണ്ടര വരെയുള്ള സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഏറ്റവും ഉയര്‍ന്ന ആവശ്യകത 5000 മെഗാ വാട്ടിലേക്ക് എത്താനും ഇടയുണ്ട്. രാജ്യത്തെ വൈദ്യുത ലഭ്യതയിലുള്ള 12,000 മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയതലത്തില്‍ വൈദ്യുതിയുടെ ആവശ്യകത വലിയ രീതിയില്‍ വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ഉയര്‍ന്ന വിലയ്ക്ക് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ അതിന്റെ ബുദ്ധിമുട്ട് സാധാരണക്കാര്‍ നേരിടേണ്ടി വരുമെന്ന കാര്യവും കെഎസ്ഇബി അറിയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *