പേരാവൂര്‍: കണ്ണൂര്‍ ജില്ല ചെറുകിട മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ കാനത്തില്‍ സ്മാരക ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ടി ജോസഫ്, കെ.ജെ ജോയിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
കീഴൂര്‍: വാഴുന്നവേഴ്സ് യു പി സ്‌കൂളില്‍ സംസ്‌കൃതം ക്ലബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പി ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി പി സി ശശിധരന്‍ ടി എം വിശിഷ്ടാതിഥിയായി. ഉണ്ണി മാസ്റ്റര്‍, ശ്രീനിവാസന്‍, പ്രശാന്ത്, പി.പി സനോജ്, സി.കെ ലളിത എന്നിവര്‍ സംസാരിച്ചു. സംസ്‌കൃത പ്രദര്‍ശനവും നടന്നു.
അടയ്ക്കാത്തോട്: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു. വിജയോത്സവം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാദര്‍ ശാന്തി ദാസ് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി വിജയികളെ ആദരിച്ചു. മെമ്പര്‍ ബിനു മാനുവല്‍, പി.ടി.എ പ്രസിഡണ്ട് ബെന്നി അറയ്ക്കമാലില്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷാന്റി സജി, ഹെഡ് മാസ്റ്റര്‍ ജോണ്‍സണ്‍ വി.സി, മിനി മാത്യു, അസ്‌ന സലാം, സജി ആന്റണി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 2021-22 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയികളെയും ഉന്നത വിജയം നേടിയവരെയുമാണ് ആദരിച്ചു.
തൊണ്ടിയില്‍: പൂളക്കുറ്റി ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് കൈമെയ്മറന്ന് പ്രവര്‍ത്തിച്ച മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡൂറന്‍സ് അക്കാദമിക്ക് അഭിനന്ദനവുമായി കണ്ണൂര്‍ അന്നപൂര്‍ണ്ണ ട്രസ്റ്റ്. പോലീസ് ഇന്‍സ്പെക്ടറായി വിരമിച്ച എം.സി കുട്ടിയച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡൂറന്‍സ് അക്കാദമിയിലെ കുട്ടികളായിരുന്നു പൂളക്കുറ്റിയിലെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദിവസവും രാവിലെ പരിശീലനത്തിനെത്തുന്ന 150 ഓളം വരുന്ന വിദ്യാര്‍ത്ഥികളെയും കൂട്ടിയായിരുന്നു ഉരുള്‍പൊട്ടല്‍ മേഖലയില്‍ സൈനീക രീതിയില്‍ തിരച്ചില്‍ നടത്തി ഉരുള്‍പൊട്ടലിലുണ്ടായ മലവെള്ളപാച്ചിലില്‍ അകപ്പെട്ട പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത്. വെള്ളം കയറിയ വീടുകളില്‍ ചെളി കഴുകിമാറ്റാനും, കൃഷിയിടവും റോഡും പാലവുമെല്ലാം പഴയ നിലയിലാക്കാനും കൈയ്മെയ് മറന്നുള്ള അസ്രാന്ത പരിശ്രമത്തിലായിരുന്നു കുട്ടിയച്ചന്റെ കുട്ടിപട്ടാളം. മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡൂറന്‍സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞാണ് കണ്ണൂരിലെ അന്ന പൂര്‍ണ്ണ ട്രസ്റ്റ് അംഗങ്ങള്‍ അനുമോദനവുമായി എത്തിയത്. ബ്രണ്ണന്‍ കോളേജ്റിട്ട പ്രൊഫസര്‍ ഫല്‍ഗുനന്‍, ആല്‍ഫിന്‍,കണ്ണൂര്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ജോബിന്‍ ജെയിംസ്, റിട്ട. സി ഐ സുധാകരന്‍ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ നല്‍കി അനുമോദിച്ചത്. ചടങ്ങില്‍ അക്കാദമി ഡയറക്ടര്‍ എം സി കുട്ടിയച്ചനെയും പൊന്നാടയണിയിച്ച് ആദരിച്ചു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുണ്ട്. ശമ്പളക്കാര്യത്തില്‍ ഉള്‍പ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. സി.പി.എം സംസ്ഥാന സമിതിയില്‍ ഗതാഗത വകുപ്പിനെ കുറിച്ച് വിമര്‍ശനമുണ്ടായെന്നതിനെ കുറിച്ച് അറിവില്ലെന്നും വിമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,200 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ദ്ധിച്ചു. ബുധനാഴ്ച രണ്ട് തവണയായി 60 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,945 രൂപയാണ്.
സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണ-മൃഗശാല-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളില്‍ മാത്രമാണ് രോഗം പകരുക. എങ്കിലും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാനാണ് പന്നികളെ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പന്നിപ്പനി ബാധിച്ച ഇടങ്ങളില്‍ നിന്ന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലി നിരക്കില്‍ വായ്പ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചാണ് പന്നിപ്പനി പടരുന്നത് തടഞ്ഞത്. ക്ഷീര കര്‍ഷക സംഘങ്ങളില്‍ നല്‍കുന്ന ഒരു ലിറ്റര്‍ പാലിന് നാല് രൂപ വെച്ച് ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. കണിച്ചാര്‍ പഞ്ചായത്തിലെ 247 പന്നികളെയായിരുന്നു ഉന്മൂലനം ചെയ്തിരുന്നത്. ഏഴു ദിവസത്തിനം തന്നെ സര്‍ക്കാരിന് നഷ്ടപരിഹാര തുകയും നല്‍കാനായി. കര്‍ഷകരായ പി എ മാനുവല്‍, ജോമി ജോണ്‍ എന്നിവര്‍ തുക ഏറ്റുവാങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഡോ. വിന്നി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ടി ഒ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, കണിച്ചാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, കണിച്ചാര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം തോമസ് വടശ്ശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി അജിത്ത് ബാബു, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ഒ എം അജിത എന്നിവര്‍ സംസാരിച്ചു.
2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകർക്ക് ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള നടത്തുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ മുഴുവൻ ബാങ്കുകളും പങ്കെടുക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9400404543
കണ്ണൂർ: ‘പഴയ ഖാദി അല്ല പുതിയ ഖാദി’ എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്‌തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും.
കാക്കി ഖാദിയാവും ഇനി പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂനിഫോം. മുന്നൂറോളം ഡ്രൈവർമാരാണ് ഖാദിക്കായി കൈകോർക്കുന്നത്. ഇതു സംബന്ധിച്ച് തൊഴിലാളി നേതാക്കൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനുമായി ആശയ വിനിമയം നടത്തി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ നീക്കം ശ്ലാഘനീയമാണെന്ന് പി ജയരാജൻ പറഞ്ഞു. ഖാദി ധരിക്കുന്നതോടെ യൂനിഫോം ഖാദിയാക്കിയ കേരളത്തിലെ ആദ്യ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.