Hivision Channel

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി സലീം പിടിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലില്‍ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പറഞ്ഞിരുന്നത്.

മുന്‍വശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്. കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിരുന്നു. കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയിലായിരുന്നു സമീപത്തെ വയലില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

14 വര്‍ഷം മുന്‍പാണ് സലീം കുടകില്‍ നിന്ന് കാസര്‍ഗോഡ് എത്തിയത്. 2002 ജൂണില്‍ ബന്ധുവായ പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ ആദൂര്‍ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കേസില്‍ റിമാന്‍ഡിലായി മൂന്ന് മാസത്തോളം ജയിലിലായിരുന്നു സലീം. ഇയാള്‍ക്കെതിരെ കര്‍ണാടകയിലെ കുടക്, സുള്ള്യ സ്റ്റേഷനുകളിലും പിടിച്ചുപറി, മോഷണ കേസുകള്‍ ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *