Hivision Channel

പെരിയാറിലെ മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി

പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജുവിനെ പകരം നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം.

അതേസമയം പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. വെള്ളത്തിലെ ഓക്‌സിജന്‍ കുറഞ്ഞതാണെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കും.

കുഫോസിലെ വിദഗ്ധ സമിതിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രാസമാലിന്യം എന്താണെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.

അതിനിടെ മത്സ്യ കര്‍ഷകര്‍ക്കായുള്ള നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിന്റെ കണക്കെടുപ്പും ഏറെക്കുറെ പൂര്‍ത്തിയായി. നഷ്ട പരിഹാരത്തിന് നിയമ വഴി തേടിയ മത്സ്യകര്‍ഷകര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *